NEWS

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന്‍ അറസ്‌റ്റിൽ

പത്തനംതിട്ട: പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണെന്ന വ്യാജേന കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന്‍ അറസ്‌റ്റില്‍.

അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി ചന്ദാ(29)ണ് തൃപ്പൂണിത്തുറയില്‍നിന്ന് പത്തനാപുരം പൊലീസ്‌ പിടികൂടിയത്‌. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്റെ പക്കല്‍നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊട്ടാരക്കര സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

 

ജോലിക്ക് ഹാജരാകാത്തതിനാല്‍ ഇയാളെ ഒളിച്ചോടിയതായി ഇന്ത്യന്‍ ആര്‍മി പ്രഖ്യാപിച്ചതാണ്‌. ഇതിനു ശേഷമാണ് ഇയാള്‍  തട്ടിപ്പുകള്‍ ആരംഭിച്ചത്‌. വയനാട്ടില്‍ റിട്ട. ഡിഎഫ്‌ഒയുടെ പക്കല്‍ നിന്ന്‌ പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണന്ന വ്യാജേനയായിരുന്നു ഡിഎഫ്‌ഒയെ പറ്റിച്ചത്. പുല്‍പ്പള്ളി ഫോറസ്‌റ്റ് ഐബിയില്‍ ഇദ്ദേഹത്തിന്റെ ചെലവില്‍ പാര്‍ടി നടത്തുകയുംചെയ്‌തു.

 

 

 

പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ദീപകിനെതിരെയുള്ള കേസുകളിലധികവും. തട്ടിപ്പിനിരയായ പലരും നാണക്കേടോര്‍ത്ത് പരാതി നല്‍കിയിട്ടില്ല.കാറിന് മുൻപിലും പിറകിലും ദീപക് ഗവ. ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഐബി സംഘം പത്തനാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Back to top button
error: