NEWS

കനത്ത ചൂടിനൊപ്പം ഡൽഹിയെ വലച്ച് ജലക്ഷാമവും

ഡല്‍ഹി: കനത്ത ചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് ജനങ്ങളെ വലച്ച്‌ ജലക്ഷാമവും.യമുനാ നദി വറ്റി വരണ്ടതോടെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു.
രാജ്യതലസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ പ്രധാന ജലസ്രോതസ്സായ യമുനാ നദി വറ്റാന്‍ തുടങ്ങിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. വ്യവസായിക മാലിന്യം അടിഞ്ഞ് കൂടിയ യമുന നദിയില്‍ അമോണിയയുടെ അളവ് വര്‍ധിച്ചതും പ്രതിസന്ധിയാണ്. യമുനയിലേക്ക് അധിക ജലം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് ഹരിയാന സര്‍ക്കാറിന് ഡല്‍ഹി ജലബോര്‍ഡ് കത്തയിച്ചിട്ട് രണ്ട് ദിവസമായി. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഹരിയാന ജലം തുറന്നുവിടാന്‍ തയ്യാറായില്ലെങ്കില്‍ രണ്ട് ദിവസത്തിനകം ഡല്‍ഹിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും തകരാറിലാകും.
നഗരത്തിലേക്കുള്ള ജലവിതരണത്തിന്‍റെ പ്രധാന സ്രോതസായ വസീറാബാദ് കുളത്തിലും ജലനിരപ്പ് കുറഞ്ഞു. വേനല്‍ക്കാലത്ത് ജലത്തിന്‍റെ ആവശ്യകത വര്‍ധിച്ചതും പ്രധാനകാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. വേനല്‍ക്കാല പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ജൂലൈ വരെ നഗരത്തിലുടനീളം 1198 ജലടാങ്കറുകള്‍ ഡല്‍ഹി ജലബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിതരണത്തിന് ജലം തികയാത്തതാണ് പ്രധാന പ്രതിസന്ധി.

Back to top button
error: