IndiaNEWS

എടിഎഫ് വിലയില്‍ വീണ്ടും വര്‍ധന; 5 ശതമാനം വര്‍ധിച്ചു

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയില്‍ വീണ്ടും വര്‍ധന. 5 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയര്‍ന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച വിമാന ഇന്ധന വില വര്‍ധനവ് ഒമ്പത് തവണകളായി 61.7 ശതമാനം വര്‍ധിപ്പിച്ച് കിലോലിറ്ററിന് 72,062 രൂപയില്‍ നിന്ന് 1.23 ലക്ഷം രൂപയായി.

അതേസമയം, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപ വീതം എന്ന റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷം തുടര്‍ച്ചയായ 40-ാം ദിവസവും മാറ്റമില്ലാതെ തുടര്‍ന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചത്. വിമാന ഇന്ധന വില എല്ലാ മാസവും 1, 16 തീയതികളില്‍ പരിഷ്‌കരിക്കുമ്പോള്‍, അന്താരാഷ്ട്ര വിപണിയിലെ തത്തുല്യമായ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ദിവസവും പരിഷ്‌കരിക്കുന്നത്.

മാര്‍ച്ച് 16-ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനം (കിലോലിറ്റന് 17,135.63 രൂപ), ഏപ്രില്‍ 1-ന് 2 ശതമാനം (കിലോലിറ്റന് 2,258.54 രൂപ) വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയില്‍ വര്‍ധനവ് ഉണ്ടായത്. പ്രാദേശിക നികുതിയെ ആശ്രയിച്ച്, ഓരോ സംസ്ഥാനത്തിനും നിരക്കുകള്‍ വ്യത്യാസപ്പെടാം.

റഷ്യയുടെ ഉക്രെയ്നിലെ അധിനിവേശത്തെ തുടര്‍ന്നുള്ള വിതരണ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഊര്‍ജ്ജ വില ഉയര്‍ന്നതിനാലും പകര്‍ച്ചവ്യാധി ബാധിച്ചതിന് ശേഷം ഡിമാന്‍ഡ് മടങ്ങിവരുന്നതിനാലുമാണ് ഇന്ത്യയില്‍ ഇന്ധന നിരക്ക് വര്‍ധിപ്പിച്ചത്. എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ജെറ്റ് ഇന്ധനം ഈ വര്‍ഷം പുതിയ ഉയരങ്ങളിലെത്തി. 2022 മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വില വര്‍ദ്ധിക്കുകയാണ്.

Back to top button
error: