IndiaNEWS

റീട്ടെയില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് റീട്ടെയില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിന് ശേഷം ഇതാദ്യമായി ഏപ്രിലില്‍ തൊഴിലവസരങ്ങളുടെ വര്‍ധന ശതമാനം ഇരട്ടയക്കത്തിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ മാത്രം എല്ലാ മേഖലകളിലും കൂടി 88 ലക്ഷം പേരാണ് പുതുതായി ജോലി നേടിയത്.

റീട്ടെയില്‍ മേഖലയില്‍ 47 ശതമാനം വാര്‍ഷിക നേടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഷോപ്പുകള്‍ തുറന്നത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. ബിസിനസ് വീണ്ടും പച്ചപിടിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്കായുള്ള ഡിമാന്‍ഡില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തൊഴില്‍ ലഭ്യതയും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി 12 ദശലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ ഏപ്രിലില്‍ 8.8 ദശലക്ഷം തൊഴില്‍ വര്‍ധിക്കുകയായിരുന്നു. മാര്‍ച്ചില്‍ കാര്‍ഷിക മേഖലയായിരുന്നു കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയതെങ്കില്‍ ഏപ്രിലില്‍ വ്യവസായവും സേവന മേഖലയും മുന്നിലെത്തി. കാലാവസ്ഥാ വിളവെടുപ്പ് പ്രശ്നങ്ങളെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ 52 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ കുറയുകയായിരുന്നു. മാനുഫാക്ചറിംഗ്, നിര്‍മാണ മേഖലയ്ക്കൊപ്പം വ്യാപാരം, ഹോട്ടല്‍സ്, റസ്റ്റോറന്റുകള്‍ തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങള്‍ കൂടി.

Back to top button
error: