NEWSWorld

”ആ വീടുകളില്‍ കണ്ടത് എന്റെ കുടുംബത്തെ, എന്റെ കൊച്ചുമക്കളെ”; യുദ്ധം 21-ാം നൂറ്റാണ്ടിലെ അസംബന്ധം: യു.എന്‍. സെക്രട്ടറി ജനറല്‍

കിവ്: ”തകര്‍ക്കപ്പെട്ട ആ വീടുകളിലൊന്നില്‍ ഞാന്‍ എന്റെ കുടുംബത്തെത്തന്നെ സങ്കല്‍പ്പിച്ചു. എന്റെ കൊച്ചുമക്കള്‍ ഭയന്നോടുന്നതു ഞാന്‍ മനസില്‍ കാണുന്നു”- യുക്രൈന്‍ തലസ്ഥാനമായ കീവിനു വടക്കുകിഴക്കുള്ള ബോറോഡിയാങ്ക പട്ടണത്തിലെ തകര്‍ന്നടിഞ്ഞ വീടുകള്‍ കണ്ടശേഷം യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. യുക്രൈന്‍ ജനതയുടെ ദുരിതത്തില്‍ ദുഃഖിക്കുന്ന രാജ്യാന്തരസമൂഹത്തിന്റെ വാക്കുകളാണു യു.എന്‍. മേധാവിയിലൂടെ പുറത്തുവന്നത്. യുദ്ധം തിന്മയാണെന്നും 21-ാം നൂറ്റാണ്ടില്‍ അതൊരു അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനില്‍ റഷ്യ യുദ്ധക്കുറ്റകൃത്യം നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്.
യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കണമെന്നു ഗട്ടറെസ് റഷ്യയോടാവശ്യപ്പെട്ടു. യുദ്ധം 21-ാം നൂറ്റാണ്ടിലെ അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുക്രൈനില്‍ റഷ്യ സാധാരണക്കാരെ കൂട്ടക്കൊല ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ഗട്ടറെസ് സന്ദര്‍ശനം നടത്തി. യുക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി (ഐ.സി.സി) നടത്തുന്ന അന്വേഷണത്തെ ഗട്ടറെസ് പൂര്‍ണമായി പിന്തുണച്ചു. ഐ.സി.സിയോടു സഹകരിക്കണമെന്നും അദ്ദേഹം റഷ്യയോട് അഭ്യര്‍ഥിച്ചു. യുക്രൈന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഗട്ടറെസ് കഴിഞ്ഞ ചൊവ്വാഴ്ച റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധഭൂമിയില്‍നിന്നു സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സഹകരിക്കണമെന്നായിരുന്നു മോസ്‌കോയില്‍ ഗട്ടറെസിന്റെ അഭ്യര്‍ഥന.

Back to top button
error: