KeralaNEWS

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ

എസ്. എസ്.എൽ.സി പരീക്ഷ ഇന്ന് തുടങ്ങും. 10 വർഷത്തെ തുടർച്ചയായ പഠനത്തിന് ശേഷം വിദ്യാർത്ഥികൾ എഴുതുന്ന ആദ്യത്തെ പ്രധാന പരീക്ഷയാണിത്. ഈ പരീക്ഷ മുതലാണ് വിദ്യാർത്ഥികൾ വളരെ ഗൗരവത്തോടെ മറ്റ് പരീക്ഷകളെ നേരിടാൻ പ്രാപ്തരാകുക.

കേരളത്തിൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻ്ററിസ്കൂളിലാണ്. രണ്ടായിരത്തിലധികം പേർ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ​ഗവണ്‍മെന്റ്‌ ഹൈസ്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. മൂന്നുപേർ.

Signature-ad

ഒന്നാംഭാഷ പാർട്ട് ഒന്ന് ആണ് ആദ്യ പരീക്ഷ. രാവിലെ 9.45ന് ആരംഭിക്കുന്ന പരീക്ഷ 11.30ന് സമാപിക്കും. ഇം​ഗ്ലീഷ്, സാമൂഹികശാസ്ത്രം, ​ഗണിതശാസ്ത്രം എന്നീ പരീക്ഷകളെഴുതാൻ രണ്ടുമണിക്കൂർ 45 മിനിറ്റും ബാക്കിയുള്ളവയ്ക്ക് ഒരു മണിക്കൂർ 45 മിനിറ്റും അനുവദിക്കും. ‌‌‌15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആണ്. ഏപ്രിൽ 29ന് പരീക്ഷ സമാപിക്കും.
മാമലക്കണ്ടം സ്കൂൾ വനമേഖലയിലായതിനാൽ ചോദ്യക്കടലാസ്‌ ബുധനാഴ്ച സ്കൂളിലെത്തിച്ചു. അതിരാവിലെ വന്യജീവി ഉപദ്രവമുണ്ടാകുന്ന സാഹചര്യത്തിലാണിത്.

 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

എസ്.എസ്.എൽ.സി പരീക്ഷയെ അതിന്റെ ഗൗരവത്തിലും അതിലേറെ ആത്മവിശ്വാസത്തിലും സമീപിക്കണം.
എല്ലാ വിദ്യാർത്ഥികളും രാവിലെ 9.15ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക. പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കാതിരിക്കുക.

എഴുതിയാൽ വ്യക്തമായി തെളിയുന്ന പേനകൾ, പെൻസിൽ അടക്കമുള്ള അനുവദനീയമായ ഉപകരണങ്ങളും കുടിവെള്ളവും ഒപ്പം കരുതുക. എല്ലാ കുട്ടികളും യൂണിഫോമിൽ തന്നെ സ്കൂളിൽ എത്തിച്ചേരുക. രാവിലെ 9.30ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക. ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ആദ്യത്തെ 15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ ആണ്. പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ മനസിനെ പ്രാപ്തമാക്കാനുള്ള സമയമാണിത്. ഈ സമയം കഴിഞ്ഞ ശേഷം ചോദ്യങ്ങൾക്ക് അനുസരിച്ച് ഉത്തരങ്ങൾ എഴുതുക.
പരീക്ഷ കഴിഞ്ഞാൽ എത്രയും വേഗം വീട്ടിൽ എത്തി അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങുക.

Check Also
Close
Back to top button
error: