Crime

‘വാപ്പ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; ഭയമാണ്, വാപ്പ തിരിച്ച് വന്നാല്‍ ഞങ്ങളേയും കൊല്ലും’: ഹമീദിന്റെ മൂത്തമകന്‍ ഷാജി

ഇടുക്കി: കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ മൂത്ത മകന്‍ ഷാജി. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പുറത്തിറങ്ങിയാല്‍ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി പറഞ്ഞു.

”ഞങ്ങള്‍ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വര്‍ഷത്തിലേറെയായി. തിരിച്ച് വന്ന ശേഷം ഇഷ്ടദാനം നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കി. ഞങ്ങള്‍ മക്കള്‍ക്കെതിരേ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റില്‍ ചെയ്തു. കേസുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്‌ക്കെതിരേ ഞങ്ങള്‍ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയന്‍ മുഹമ്മദ് ഫൈസല്‍ വാപ്പക്കെതിരേ കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊന്ന് വാപ്പ ചെയ്യുമെന്ന് കരുതിയില്ലെന്നും ഷാജി പറയുന്നു.

ഇടുക്കി തൊടുപുഴക്കടുത്ത് ചീനിക്കുഴിയില്‍ ഇന്നലെയാണ് പിതാവ് മകനെയും കുടുംബത്തേയും വീടിനുള്ളില്‍ പൂട്ടിയിട്ട് തീവച്ചുകൊന്ന ദാരുണ സംഭവമുണ്ടായത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. പിതാവ് ഹമീദിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. പുലര്‍ച്ചെ പന്ത്രണ്ടേ മുക്കാലോടെ മുറിയില്‍ തീപടരുന്നത് കണ്ടാണ് മുഹമ്മദ് ഫൈസലും കുടുംബവും ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാല്‍ രക്ഷപ്പെടാനായില്ല. കരഞ്ഞുപറഞ്ഞിട്ടും അച്ഛന്‍ ക്രൂരത തുടര്‍ന്നു. തീയിലേക്ക് വീണ്ടും വീണ്ടും പെട്രോള്‍ കുപ്പികള്‍ എറിയുകയായിരുന്നു. അവസാന മാര്‍ഗമെന്നോണമാണ് അയല്‍വാസി രാഹുലിനെ മുഹമ്മദ് ഫൈസലിന്റെ മകള്‍ അസ്‌ന ഫോണില്‍ വിളിച്ചത്. അവരെത്തിയപ്പോഴേക്കും എല്ലാം കത്തിമയര്‍ന്നിരുന്നു. റൂമിനകത്തെ ശുചിമുറിയില്‍ രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കിടന്നിരുന്നത്. മകനും കുടുംബവും രക്ഷപ്പെടാതിരിക്കാന്‍ എല്ലാ പഴുതുമടച്ചാണ് ഹമീദ് വീടിന് തീയിട്ടത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. തീയണക്കാതിരിക്കാന്‍ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കിവിട്ടു. എന്നിട്ട് മകനും കുടുംബവും വെന്തുമരിക്കുന്നത് നോക്കി നിന്നു. പ്രതി ഹമീദിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്.

 

Back to top button
error: