NEWS

കോണ്‍ഗ്രസ് നേതൃനിരയില്‍ കാതലായ മാറ്റം ആവശ്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

കോണ്‍ഗ്രസ് നേതൃനിരയില്‍ കാതലായ മാറ്റം ആവശ്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധിയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവാന്‍ ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. വിവിധ മാധ്യമങ്ങളില്‍ എഴുതിയ ലേഖനങ്ങളിലാണ് തരൂര്‍ നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്നും, മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടുന്നത്.

അരികുവത്കരിക്കപ്പെടുന്നവരുടെ ശബ്ദമായി ഊര്‍ജസ്വലതയോടെ കോണ്‍ഗ്രസ് തുടരണം. ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങള്‍ പാര്‍ട്ടി അറിയണമെന്നും സൂചിപ്പിക്കുന്ന തരുര്‍ പാര്‍ട്ടി അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്ന് അകലരുത് എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍, ആവശ്യത്തിന് പണമില്ലാത്ത തൊഴിലുറപ്പ് പദ്ധതി, കര്‍ഷകര്‍ക്ക് പ്രധാന വിളകള്‍ക്കുപോലും താങ്ങുവില ഉയര്‍ത്തിനല്‍കാത്തത്, ഗ്രാമാതിര്‍ത്തികളിലെ കുടിയേറ്റപ്രശ്നങ്ങള്‍ എന്നി വിഷയങ്ങള്‍ എല്ലാം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെടുന്നു.

പിന്നാലെയാണ് നേതൃത്വത്തില്‍ മാറ്റം എന്ന ജി 23 നേതാക്കളുടെ വാദം തരൂര്‍ ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ട്. അതിനായി അടിസ്ഥാനഘടകംമുതല്‍ ദേശീയതലംവരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിക്കണം. തങ്ങളുടെ മനസ്സിലാക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണമെന്നും വോട്ടര്‍മാരിലെ യുവജനങ്ങളുടെ കണക്കുകള്‍ നിരത്തി തരൂര്‍ ആവശ്യപ്പെടുന്നു.

 

Back to top button
error: