Crime

”ട്രെയിനില്‍ ലൈംഗികാതിക്രമം” കൂട്ടുകാര്‍ക്ക് 17-കാരിയുടെ മെസേജ്; കൂട്ടുകാര്‍ കാത്തിരുന്ന്, പിന്നെ സംഭവിച്ചത്…

മുംബൈ: ലോക്കല്‍ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ ആളെ കോളേജ് വിദ്യാര്‍ഥിനിയും കൂട്ടുകാരും റെയില്‍വേ സ്റ്റേഷനില്‍ വളഞ്ഞിട്ട് പിടികൂടി. ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവീണ്‍ ജെയിന്‍ (52) എന്നയാളെയാണ് പെണ്‍കുട്ടിയും കൂട്ടുകാരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞദിവസം അന്ധേരി സ്റ്റേഷനിലായിരുന്നു സംഭവം.

മലാദ് സ്റ്റേഷനില്‍നിന്നാണ് 17-കാരിയായ കോളേജ് വിദ്യാര്‍ഥിനി ലോക്കല്‍ ട്രെയിനില്‍ കയറിയത്. വാതിലിനടുത്ത് നില്‍ക്കുന്നതിനിടെ പ്രതി പെണ്‍കുട്ടിയുടെ അടുത്തേക്ക് വരികയും തൊട്ടടുത്തായി നില്‍ക്കുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. അന്ധേരി വരെ തന്നോട് സഹകരിക്കണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.

പ്രതി ആക്രമിക്കുമെന്ന് ഭയന്നതിനാല്‍ പെണ്‍കുട്ടി ഒച്ചവെയ്ക്കുകയോ ആരോടും പറയുകയോ ചെയ്തില്ല. എന്നാല്‍ ഇതിനിടെ സംഭവത്തെക്കുറിച്ച് മൊബൈല്‍ഫോണില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. കമ്പാര്‍ട്ട്മെന്റിന്റെ നമ്പര്‍ സഹിതമാണ് അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ തന്നെ കാത്തിരുന്ന സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടി സന്ദേശം അയച്ചത്. തുടര്‍ന്ന് ട്രെയിന്‍ അന്ധേരി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും യാത്രക്കാരനായ മറ്റൊരാളും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടന്‍ ട്രെയിനില്‍നിന്ന് ചാടിയ പ്രതി, മറ്റൊരു ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് പിടിയിലായത്. പിന്നാലെ പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി.

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ വകുപ്പുകളടക്കം ചുമത്തി 52-കാരനെതിരേ കേസെടുത്തതായി ബോറീവലി റെയില്‍വേ പോലീസ് അറിയിച്ചു. തുണിക്കച്ചവടക്കാരനാണെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഒരു മകളുണ്ടെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഇയാള്‍ നേരത്തെ ഒരു മോഷണക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ ലൈംഗികാതിക്രമ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

അതിനിടെ, കഴിഞ്ഞദിവസം തന്നെ സമാനമായ രണ്ടുകേസുകളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്കല്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത യുവതിക്ക് നേരേ തൊട്ടടുത്ത ഭിന്നശേഷിക്കാരുടെ കോച്ചില്‍നിന്ന് ഒരാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതായാണ് പരാതി. അന്ധേരി-വിലെ പാര്‍ലെ സ്റ്റേഷനുകള്‍ക്കിടെയായിരുന്നു സംഭവം. യുവതി ബഹളംവെച്ചതോടെ ഭിന്നശേഷിക്കാരനല്ലാത്ത ഇയാള്‍ അന്ധേരി സ്റ്റേഷനിലിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മുകേഷ് സോണി എന്നാണ് പ്രതിയുടെ പേരെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. ബൊറിവിള്ളി റെയില്‍വേ സ്റ്റേഷനില്‍വെച്ച് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലളിത് സിങ് എന്നയാളെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: