അരുമകളെ ഉപേക്ഷിക്കാനായില്ല,പ്രതിസന്ധികൾ തരണം ചെയ്തു വളർത്തുമൃഗങ്ങളുമായി യുക്രൈനിൽ നിന്ന് എത്തിയത് 4 പേർ
എയർ ഫോഴ്സ് വിമാനങ്ങളിൽ വന്നിറങ്ങിയ കുട്ടികളോടൊപ്പം ഉക്രെയിനിൽ നിന്ന് വന്നിറങ്ങിയത് നാലു വളർത്തു മൃഗങ്ങൾ കൂടി എയർഫോഴ്സ് 2222 ഫ്ലൈറ്റിൽ കെ.എസ്. ആദർശിനൊപ്പം സ്മോക്കി എന്ന സ്കോട്ടിഷ് പൂച്ചക്കുട്ടിയും ശ്വേത ശരവണനൊപ്പം ചിൽട്ടു എന്ന പൂച്ചക്കുട്ടിയും അഞ്ചു ദാസിനൊപ്പം ലോക്കി എന്ന ഗ്രേപേർഷ്യൻ പൂച്ചക്കുട്ടിയും ഇന്ത്യയിലെത്തി. ആരു അൽഡ്രിൻ എന്ന പെൺകുട്ടിയോടൊപ്പം സൈറ അർധു എന്ന സൈബീരിയൻ ഹസ്ക്കും ഇന്ത്യയിലെത്തി.
ഇവയെ കൊണ്ടുപോകാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചതോടെ ഇത് പരിഹരിക്കാനും റസിഡന്റ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടായി. എന്നാൽ കേരള സർക്കാർ ചാർട്ട് ചെയ്ത എയർ ഏഷ്യയുടെ നയമനുസരിച്ച് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനാകുമായിരുന്നില്ല. അതിനാൽ ഈ നാലു കുട്ടികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര തുടരാനായില്ല. സൈറയെ എയർ ഇന്ഡ്യയുടെ കാർഗോ ഫ്ലൈറ്റിൽ അയയ്ക്കാൻ കേരള ഹൗസ് കെ എസ് ഇ ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ ശ്രമിച്ചെങ്കിലും വെറ്റിറിനറി ക്ലിയറൻസ് ഇല്ലാതിരുന്നതിനാൽ കഴിഞ്ഞില്ല.
ഉച്ചകഴിഞ്ഞ് പുറപ്പെട്ട ഫ്ലൈറ്റിൽ മാത്രം 166 പേരും വൈകിട്ട് പുറപ്പെട്ട വിമാനത്തിൽ 102 പേരും നാട്ടിലെത്തി. വളർത്തുമൃഗങ്ങളുമായി വന്ന 4 പേർ സ്വന്തം നിലയ്ക്കാണ് നാട്ടിലെത്തുന്നത്.