NEWSWorld

കുവൈത്തിൽ സർക്കാർ- സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം, പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു; മലയാളികൾക്ക് തിരിച്ചടി

കുവൈത്ത് വൈദ്യുതി മന്ത്രാലയം 454 പ്രവാസി ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടു. ഇവർക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കും. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ പിരിച്ചു വിട്ട് സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം

 കുവൈത്ത് സിറ്റി: സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. കുവൈത്ത് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടത്.
ഇവർക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോ. മുഹമ്മദ്‌ അൽ ഫാരിസ് പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ പിരിച്ചു വിട്ട് സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
സ്വദേശികൾക്കു ജോലി നൽകാത്ത സർക്കാർ സ്ഥാപനങ്ങളുട ബജറ്റ് വിഹിതം തടഞ്ഞു വെക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തു തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തി പെടുത്തുകയും കുവൈത്ത് പൗരന്മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളില്‍ നടന്ന ചര്‍ച്ചകളിൽ എം.പി മാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

തൊഴില്‍ ഇല്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് പൗരന്മാര്‍ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തു നിലനില്‍ക്കുന്ന നിയമം കര്‍ശനമായി നടപ്പിലാകണമെന്നും സര്‍ക്കാര്‍ ജോലികളില്‍ പുതുതായി പ്രവാസികളെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നുമായിരുന്നു എം പി മാരുടെ ആവശ്യം.

ശക്തമായ സ്വദേശി വത്കരണ നയങ്ങള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍. കുവൈത്ത് പൗരന്മാര്‍ക്കിടയില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ തൊഴില്‍ ഇല്ലായ്മ നിരക്കില്‍ വലിയ വാര്‍ധനവുണ്ടായതായി എം പി അബ്ദുല്‍ അസീസ് അല്‍ സഖബി ചൂണ്ടി കാട്ടി.

സ്വകാര്യ മേഖലയിലെ ഐ ടി, പബ്ലിക് റിലേഷൻസ്, അഡ്മിനിസ്ട്രേഷൻ, മറൈൻ തുടങ്ങിയ മേഖലകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കും. സ്വകാര്യ മേഖലകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം എം പിമാർ പാർലിമെന്റിൽ ആവശ്യപ്പെട്ടിരുന്നു. കുവൈത്ത് പൗരന്മാർക്കിടയിൽ കഴിഞ്ഞ ആറ് മാസത്തിനകം തൊഴിൽ ഇല്ലായ്മ നിരക്കിൽ വലിയ വർധനവ് ഉണ്ടായതും ഇത്തരത്തിൽ പിരിച്ചുവിടലിനു കാരണമായി. ആറ് മാസം മുമ്പ് 26 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക്, ഇപ്പോൾ 32 ശതമാനമായി ഉയർന്നു.

Back to top button
error: