NEWS

മുൻ കോഴിക്കോട് കളക്ടർ എസ്. സാംബശിവ റാവു ബെറ്റർഇന്ത്യ മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ

‘ഉദയം’ ആരംഭിച്ചത് തെരുവു ജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായാണ്. ഭക്ഷണത്തിനുവകയില്ലാതെ കോഴിക്കോട് തെരുവുകളിൽ കഴിഞ്ഞ മനുഷ്യരെ ലോക്ഡൗൺ കാലത്ത് പുനരധിവസിപ്പിച്ച ‘ഉദയം’ പദ്ധതിയാണ് സാംബശിവ റാവുവിനെ ഈ നേട്ടത്തിനർഹനാക്കിയത്

ന്തഗോപുരവാസികളായ സിവിൽസർവ്വീസ് തമ്പുരാക്കന്മാരിൽ നിന്ന് വ്യത്യസ്ഥനാണ് എസ്. സാംബശിവറാവു. കോഴിക്കോട് മുൻ കളക്ടറായ അദ്ദേഹം, അഭിമാന നേട്ടം കൈവരിച്ച ആഹ്ലാദത്തിലാണിപ്പോൾ. ബെറ്റർഇന്ത്യ തയ്യാറാക്കിയ എക്സലൻസ് ഇൻ പബ്ളിക്സർവീസ് പട്ടികയിൽ സാംബശിവ റാവുവും ഇടംപിടിച്ചു. നിലവിൽ സർവേ ഡയറക്ടറാണ്‌ അദ്ദേഹം.

ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിനുവകയില്ലാതെ കോഴിക്കോട്ടെ തെരുവുകളിൽ കഴിഞ്ഞ മനുഷ്യരെ പുനരധിവസിപ്പിച്ച ‘ഉദയം’ പദ്ധതിയാണ് റാവുവിനെ നേട്ടത്തിനർഹനാക്കിയത്.
റാവുവിന്റെ നേതൃത്വത്തിലുള്ള പദ്ധതി ഇതുവരെ രണ്ടായിരത്തോളം മനുഷ്യർക്ക് പുതുജീവിതം നൽകി.
ആദ്യഘട്ടത്തിൽ ഭക്ഷണവിതരണം മാത്രമായിരുന്നു. പിന്നീടാണ് തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി ‘ഉദയം’ പ്രവർത്തനം തുടങ്ങുന്നത്. ഇവരെ പുനരധിവസിപ്പിക്കാനായി ജില്ലാഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ‘ഉദയം’ ഹോമു’കൾ ഒരുക്കി.
വെള്ളയിൽ വരയ്ക്കൽ, ചേവായൂർ, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് ഉദയം ഹോം തുടങ്ങിയത്.

ഹോമിലെത്തിയ അർഹതപ്പെട്ടവർക്കെല്ലാം വോട്ടേഴ്സ് ഐ.ഡി, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളും നൽകി. നിരക്ഷരരെ എഴുത്തും വായനയും പഠിപ്പിച്ചു. നൂറോളംപേരുടെ കുടുംബങ്ങളെ കണ്ടെത്തി തിരികെയെത്തിച്ചു. ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സൈക്കോ സോഷ്യൽ കെയർ ടീമും ഇവരെ സഹായിച്ചു. തൊഴിൽ പരിശീലനവുമുണ്ട്. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതത്തിന് താങ്ങും കരുതലുമായിനിന്ന ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്  ഉദ്യോഗസ്ഥരുടെ നേട്ടം വിലയിരുത്തിയാണ് രാജ്യത്തെ മികച്ച ഒരു ഡസൻ ഉദ്യോഗസ്ഥരുടെ പട്ടിക ബെറ്റർ ഇന്ത്യ ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.

Back to top button
error: