KeralaLead NewsNEWS

മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനം; കടുത്ത നടപടിക്ക് ശുപാ‌ർശ ചെയ്യുമെന്ന് കമ്മീഷണർ, സ്വമേധാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂ‌‌ർ: മാവേലി എക്സ്പ്രസിൽ വച്ച് പൊലീസുകാരൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാ‌ർശ ചെയ്യുമെന്ന് കമ്മീഷണർ ആ‍ർ ഇളങ്കൊ . പൊലീസുകാരന്‍റെ ആദ്യത്തെ ഇടപടെലിൽ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണർ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനം നടന്നതായാണ് സിറ്റി പൊലീസ് കമ്മീഷണ‌റുടെ പ്രാഥമിക കണ്ടെത്തൽ.

യാത്രക്കാരൻ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയോ എന്നും പരിശോധിക്കും.അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആർ ഇളങ്കൊ അറിയിക്കുന്നത്. സംഭവത്തിൽ കടുത്ത നടപടി തന്നെ ശുപാർശ ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറയുമ്പോഴും യാത്രക്കാരനെക്കുറിച്ച് ഇത് വരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ, കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്.

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതെന്നാണ് ദൃക്സാക്ഷിയായ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു

Back to top button
error: