NEWS

മാവോവാദിയെ തേടിച്ചെന്നു, പെരുങ്കള്ളനെ ഒളിത്താവളത്തിൽ നിന്ന് കയ്യോടെ പിടികൂടി

മലേഷ്യയിൽ വച്ച് പൊലീസ് പിടിയിലായ നിഷാബ് കൊലാലംപൂർ ജയിലിലായിരുന്നു. മകൻ ജയിലിലായതോടെ കുടുംബം പട്ടിണിയിലായ കഥ പിതാവ് സമൂഹ മാധ്യമങ്ങളിലൂടെ വിവരിച്ചു. ചില സാംസ്കാരിക സംഘടനകൾ ഇത് ശ്രദ്ധിക്കാനിടയായി. അങ്ങനെ സമ്മർദ്ദം ചെലുത്തിയാണ് നിഷാബിനെ ജയിൽ മോചിതനാക്കി സൗജന്യമായി നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ നിഷാബ് കൊടും കുറ്റവാളിയായി മാറുകയായിരുന്നു

നിലമ്പൂർ: ‘വഴിക്കടവിനടുത്ത് കൂട്ടിലപ്പാറ എന്ന സ്ഥലത്ത് വനത്തിനോട് ചേർന്ന  ആദിവാസി കോളനിയിലെ ഒരു വീട്ടിൽ ഒരപരിചിതൻ ഒളിവിൽ കഴിയുന്നു.’ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച ഒരു രഹസ്യ സന്ദേശമാണിത്. മാവോവാദി സാന്നിധ്യം നിലനിൽക്കുന്ന പ്രദേശമാണത്. പൊലീസിൻ്റെ ശക്തമായ നിരീക്ഷണവും നടക്കുന്നുണ്ട്.

രഹസ്യ സന്ദേശം നിലമ്പൂർ ഡിവൈ. എസ്. പി സാജു കെ ഏബ്രഹാമിനു കൈമാറി. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം വഴിക്കടവ്  ഇൻസ്പെക്ടർ പി അബ്ദുൾ ബഷീറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ‘ഭീകരനെ’ കയ്യോടെ കസ്റ്റടിയിലെടുത്തു.
പ്രതിയെ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പൻ നിഷാബ് എന്ന  ചെറിയഐലയാണ് ആളാണെന്നും മോഷണം നടത്തി ഒളിവിൽ കഴിയുകയാണെന്നും അപ്പോഴാണ് പൊലീസ് തിരിച്ചറിഞ്ഞത്.

മലേഷ്യയിൽ ജോലി ചെയ്യവെ നിയമ ലംഘനത്തിന് പിടിയിലായി കൊലാലംപൂർ ജയിലിലായിരുന്നു നിഷാബ്. മകൻ ജയിലിലായത് കാരണം പട്ടിണിയിലായ കുടുംബത്തിൻ്റെ അവസ്ഥ വിശദീകരിച്ച് പിതാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശം അയച്ചത് ചില സാംസ്കാരിക  സംഘടനകൾ ഏറ്റെടുത്ത്, സോഷ്യൽ മീഡിയ വഴിയും മറ്റും സമ്മർദ്ദം ചെലുത്തിയാണ് നിഷാബിനെ ജയിൽ മോചിതനാക്കി സൗജന്യമായി നാട്ടിലെത്തിച്ചത്.

ഏഴ് മാസം മുമ്പ് നാട്ടിലെത്തിയ യുവാവ് പിന്നീട് ആഡംബര ജീവിതത്തിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുമായി ചേർന്ന് മോഷണവും പിടിച്ചുപറിയും നടത്തി വരികയായിരുന്നു. മാസങ്ങൾക്ക് മുമ്പ് പിടിക്കപ്പെട്ട് തിരൂർ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. വീണ്ടും എറണാംകുളത്തിനും ഗോവക്കും ഇടയിൽ ട്രയിനിൽ യാത്രക്കാരെ കൊള്ളയടിച്ച് പണവും ഫോണും മോഷ്ടിച്ച കേസിൽ കൂട്ട് പ്രതി പൊലീസ്  പിടിയിലായതോടെയാണ്  നിഷാബ് ഒളിവിൽ പോയത്.

മരുതയിലെ വീട്ടിൽ, കോഴിക്കോട് നിന്നും റെയിൽവെ പൊലീസ് പല പ്രാവശ്യം തേടിയെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.
ഈ വർഷം രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസുകളിൽ നിഷാബിന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.

അടുത്തിടെ കർണാടകയിലെ ഉടുപ്പിയിൽ നേത്രാവതി എക്സ്പ്രസ്സ്  ട്രെയിനിൽ നിന്നും ഒരു ആരോഗ്യ പ്രവർത്തകയുടെ ആറ് ലക്ഷം രൂപയുടെ സ്വർണവും പണവും ഫോണുകൾ ഉൾപ്പെടെയുള്ള ബാഗ് പിടിച്ച് പറിച്ചിരുന്നു. ഈ കേസിലും നിഷാബിന് പങ്കുള്ളതായി റെയിൽവെ പൊലീസ്  സംശയിക്കുന്നുണ്ട്.

Back to top button
error: