KeralaLead NewsNEWS

രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌, 50 പേർ കസ്റ്റഡിയിലെന്ന് ഐജി

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവും ഒബിസി മോര്‍ച്ച സെക്രട്ടറിയുമായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ച് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്.

ആറ് ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ച് 12 പേരുണ്ട്. എല്ലാവരും മാസ്‌ക് വച്ചിട്ടുണ്ട്. പുറമേ ചിലരെല്ലാം മുഖത്ത് തുണി കൊണ്ട് കെട്ടിയിട്ടുമുണ്ട്. ചിലര്‍ തൊപ്പി വച്ചിട്ടുമുണ്ട്. കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണെന്നും വാഹനത്തിന്റെ വിവരങ്ങളടക്കമുള്ളവ ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൃത്യം രാവിലെ 6.59-നാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ ഇരുന്നൂറ്റമ്പത് മീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം . രഞ്ജിത്തിന്റെ അമ്മയുടെ മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നത്. അവര്‍ ദൃക്‌സാക്ഷിയാണ്. അവര്‍ പൊലീസിന് നല്‍കിയ വിവരം എട്ട് പേരെങ്കിലുമുള്ള സംഘമാണ് ആക്രമിച്ചതെന്നാണ്.

Back to top button
error: