KeralaLead NewsNEWS

ജവാദ് ചുഴലിക്കാറ്റ്‌; കേരളത്തിലെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ പൂർണമായി കര തൊടും. വടക്കൻ ആന്ധ്ര തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴയുണ്ട്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

ആന്ധ്രയിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയിൽ അതീവജാഗ്രതാ നിർദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 122 ട്രെയിനുകൾ റദ്ദാക്കി. 54,008 പേരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിച്ചു. ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയുമാണ് രക്ഷാസംഘം ഒഴിപ്പിച്ചത്.

അതേസമയം, സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളും കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാന്‍ ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജമാണ്. വില്ലേജ് സെക്രട്ടറിമാരും ജില്ലാ കളക്ടറേറ്റുകളും രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Back to top button
error: