KeralaLead NewsNEWS

ദത്തുവിവാദം; ശിശുക്ഷേമസമിതിയെ വിമര്‍ശിച്ച് കുടുംബകോടതി

തിരുവനന്തപുരം: ദത്തുവിവാദകേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി കേസ് മാറ്റി.

അതേസമയം, അമ്മയറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയും ഉള്‍പ്പെട്ട നാലംഗ സംഘം യാത്ര തിരിച്ചത്.

കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. തിരിച്ചുള്ള ടിക്കറ്റ് ഇതുവരെയും സംഘം ബുക്ക് ചെയ്തിട്ടില്ല. അവിടുത്തെ സാഹചര്യം പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. കേരളത്തില്‍ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ആന്ധ്രാപ്രദേശിലെ ദമ്പതികളെ അറിയിച്ചിരുന്നു.

കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.

Back to top button
error: