Lead NewsNEWS

ഭാര്യയുമായി അടുപ്പം പുലർത്തിയത് ചോദ്യം ചെയ്ത വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം

മംഗളൂരു: ഭാര്യയുമായി അടുപ്പം കാണിക്കുന്നത് ചോദ്യം ചെയ്ത ആളെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം പാറക്കല്ലു കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെയും കട്ടാളിയെയും കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേശ്വരം ഹൊസങ്കടിയിലെ നാഗരാജ് ഗോവിന്ദപ്പ ലമാനി (28), മംഗളൂരു രണബെന്നൂര്‍ ഹനുമാപുരയിലെ വീരേഷ് ശിവപ്പലമാനി (32) എന്നിവരെയാണ് മംഗളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്.

രണബെന്നൂരിലെ രേഖപ്പ ലമാനിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016ല്‍ പനമ്പൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാഗരാജ് ഗോവിന്ദപ്പ ലമാനിയുടെ ഭാര്യയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവായിരുന്നു രേഖപ്പ. ഹൊസങ്കടിയില്‍ താമസിച്ചിരുന്ന കൂലിവേലക്കാരനായനാഗരാജ് ഭാര്യ സാവിത്രിയെയും കൂട്ടി രേഖപ്പ നാഗരാജിന്റെ ഹൊസങ്കടിയിലെ വീട്ടിലെത്തി. കുറച്ചുദിവസം അവിടെ താമസിക്കുകയും ചെയ്തു. സാവിത്രിയുമായി നാഗരാജ് അടുപ്പം പുലർത്തുന്നത് ശ്രദ്ധയില്‍പെട്ട രേഖപ്പ ഇതിനെ ചോദ്യം ചെയ്യുകയും ഭാര്യയെയും കൂട്ടി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയും ചെയ്തു. 2016 സെപ്തംബര്‍ 4ന് ഇരുവരും തിരിച്ചുപോകാന്‍ തയ്യാറായതോടെ സാവിത്രിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവരുമെന്നു മനസിലാക്കിയ നാഗരാജ് സുഹൃത്ത് വീരേഷിനൊപ്പം കൊലപാതക പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രേഖപ്പയെ നാഗരാജും വീരേഷും മംഗളൂരുവിലേക്ക് കൊണ്ടുവരികയും ഒരു ബാറില്‍ കയറി മൂന്നുപേരും മദ്യപിക്കുകയും ചെയ്തു.

രേഖപ്പയെ നിര്‍ബന്ധിച്ച് കൂടുതല്‍ മദ്യപിപ്പിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി പനമ്പൂരിലേക്ക് കൊണ്ടുവന്നു. വിജനമായ സ്ഥലത്ത് നിര്‍ത്തിയ ഓട്ടോറിക്ഷ പറഞ്ഞുവിട്ട ശേഷം രേഖപ്പയെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും പാറക്കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. രേഖപ്പയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷമാണ് പനമ്പൂരില്‍ കണ്ടെത്തിയത്. തല തകര്‍ന്ന നിലയിലായിരുന്നു. പനമ്പൂര്‍ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ എ.സി ലോകേഷ് ആണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 22 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ജഡ്ജി ബസപ്പ ബാലപ്പ സാഹചര്യതെളിവുകളെ അടിസ്ഥാനമാക്കിയാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതികള്‍ 10,000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു.

ഈ പണം രേഖപ്പ ലമാനിയുടെ ഭാര്യ സാവിത്രിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. സാവിത്രിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റിക്കും നിര്‍ദേശം നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ നാരായണ സെരിഗാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Back to top button
error: