Lead NewsNEWS

ദീപ് സിദ്ധു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് ആര്‍ക്ക് വേണ്ടി.?

മരരംഗത്തുള്ള കർഷകർക്കെതിരെ കർശനനടപടിക്കൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗാസിപ്പൂരിൽ നിന്ന് കർഷകർ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകി.രണ്ടുദിവസത്തിനുള്ളിൽ ഒഴിയണം എന്നാണ് നിർദേശം.

സമര വേദിയിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ളവിതരണവും സർക്കാർ തടഞ്ഞതായി കർഷക നേതാക്കൾ പറയുന്നു. ഈ മേഖലയിൽ കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കർഷക നേതാക്കൾ ഇന്ന് ഗാസിപ്പൂറിൽ എത്തിയേക്കുമെന്നാണ് സൂചന.

അതേസമയം ചെങ്കോട്ടയിലെ സംഭവവികാസങ്ങളിൽ നടനും ഗായകനുമായ ദീപ് സിദ്ധുവിനെതിരെ പോലീസ് കേസെടുത്തു. ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ സിദ്ധുവാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു

കർഷകരെ ആക്രമണത്തിന് പ്രകോപിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ദീപ് സിദ്ധുവിനെ കർഷകർ തടഞ്ഞു വയ്ക്കുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സിദ്ധുവിന് അരികിലെത്തുന്ന കർഷകർ നിങ്ങളാണ് പ്രക്ഷോഭത്തെ തകർത്തതെന്ന് പറയുന്നതായും വീഡിയോയിൽ വ്യക്തമായി കേൾക്കാം. കർഷകർ തനിക്ക് നേരെ തിരിയുന്നു എന്ന് മനസ്സിലായതോടെയാണ് സിദ്ദു ട്രാക്ടറിൽ നിന്നും ഇറങ്ങി പിന്നിലുണ്ടായിരുന്ന ബൈക്കിൽ കയറിപ്പോയത്. ട്രാക്ടർ റാലിക്കിടെ കർഷകർ പ്രക്ഷോഭം നടത്തിയതിന് കാരണക്കാരൻ സിദ്ധുവാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് കേസും എടുത്തിട്ടുണ്ട്. അക്രമം ഉണ്ടാക്കാൻ സിദ്ധു ആഹ്വാനം ചെയ്തിരുന്നതായി കർഷക നേതാക്കളും ആരോപിക്കുന്നുണ്ട്.

”പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ചെയ്തത്” എന്ന് ഫേസ്ബുക്ക് ലൈവിൽ സിദ്ധു പറയുന്നതും ചൂണ്ടിക്കാട്ടിയാണ് പലരും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നത്. രണ്ടു ദിവസം മുൻപാണ് സിദ്ധുവും വിവിധ പോലീസ് കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് ലഖ സിദാനയും ഡൽഹിയിലെത്തിയത്. ചെങ്കോട്ടയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സിദ്ധുവിന്റെയും ലഖ സിദാനിന്റെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.

സിദ്ധു കർഷകരെ വഴിതെറ്റിച്ചുവെന്ന് ഭാരതീയ കിസാൻ യൂണിയൻ ഹരിയാനയിലെ നേതാവ് ഗുരം സിംഗ് ചദുനി പറഞ്ഞു. അതേസമയം സിദ്ധുവും ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ പറ്റിയും വാർത്തകൾ പുറത്തു വരുന്നുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സംഘത്തിൽ സിദ്ധു ഉണ്ടായിരുന്നത് ശ്രദ്ധേയമായ കാര്യമാണ്. നരേന്ദ്രമോദിക്കും സണ്ണി ഡിയോളിനും അമിത് ഷായ്ക്കും ഒപ്പം സിദ്ധു നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Back to top button
error: