Lead NewsNEWS

സോളാര്‍ കേസ്; ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും: ഉമ്മന്‍ചാണ്ടി

സോളാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച ഈ കേസിനെ സിബിഐ അന്വേഷിക്കുന്നെങ്കില്‍ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സ്ത്രീപീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും. ഇത് പ്രതിപക്ഷവും ബിജെപിയും വലിയ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ നാല് വര്‍ഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്ന സോളാര്‍പീഡന കേസ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Back to top button
error: