Lead NewsNEWS

അവൾ ഒരിക്കലും സ്വയം കഴുത്തറക്കില്ല, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ

തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് അമ്മ. ആതിരയെ കഴുത്തും കൈ ഞരമ്പും മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യതയാണ് ആരോപിക്കുന്നത്. പക്ഷേ പ്രാഥമിക പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വർക്കല വെന്നിക്കോട് ഷാജി- ശ്രീനാ ദമ്പതികളുടെ മകളായ ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുമ്പാണ് ആതിരയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലോ പരിസരത്തോ ഇല്ല. കത്തി കൊണ്ടാണ് കഴുത്തിലും കൈത്തണ്ടയിലും മുറിവേൽപ്പിച്ചിരിക്കുന്നത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. മരണം നടന്നു എന്ന് കരുതുന്ന സമയത്ത് ആ വീട്ടിൽ ആരുമില്ലായിരുന്നു എന്ന് മൊഴികൾ തെളിവായി ഉണ്ട്.എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ഉറപ്പിച്ചു പറയുന്നു. രക്തം മകൾക്ക് പേടിയാണെന്നും അമ്മ ചൂണ്ടിക്കാട്ടുന്നു.

ശരത്തും പിതാവും വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പോയിരുന്നു. ജോലിക്കായി ശരത്തിന്റെ അമ്മയും പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ ആരെയും കാണാത്ത പശ്ചാത്തലത്തിൽ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും അച്ഛനും തിരികെയെത്തി.എല്ലാവരും കൂടി തിരയുന്നതിന് ഇടയിലാണ് കുളിമുറി അടച്ചിട്ടിരിക്കുന്നതായി കണ്ടത്. കുളിമുറി തുറന്നപ്പോൾ കണ്ടത് മരിച്ചുകിടക്കുന്ന ആതിരയെയാണ്. ആത്മഹത്യ ആണെങ്കിൽ എന്താണ് അതിന് കാരണം എന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Back to top button
error: