Lead NewsNEWS

“പി ആർ ഏജൻസികൾ അല്ല എന്നെ പിണറായി വിജയൻ ആക്കിയത്”

സ്വർണക്കടത്തു കേസിൽ നിയമസഭയിൽ മുഖ്യമന്ത്രിയും പിടി തോമസും ഏറ്റുമുട്ടി. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പിടി തോമസ് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിരത്തിയത്. എന്നാൽ പൂരപ്പാട്ട് നടത്താൻ ഉള്ള സ്ഥലം അല്ല നിയമസഭ എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

മുഖ്യമന്ത്രിയെ നേരിട്ട് സ്വർണക്കടത്തു കേസിലെ പ്രതിക്കൂട്ടിൽ പി ടി തോമസ് പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് എതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ തന്റെ വീട്ടിൽ മകളുടെ വിവാഹത്തലേന്ന് സ്വപ്നസുരേഷ് എത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധുക്കളെ ആരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ കൈകളും വാക്കുകളും ശുദ്ധം. കേസിൽ കുടുക്കാൻ നേരത്തെയും പലരും ശ്രമിച്ചു. അതൊക്കെ കോടതി വലിച്ചെറിയുകയായിരുന്നു എന്ന് ലാവലിൻ കേസിനെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പി ആർ ഏജൻസികൾ അല്ല തന്നെ പിണറായി വിജയൻ ആക്കിയത്. അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. പ്രതിപക്ഷ ശാപത്തിൽ താൻ അധോലോകനായകൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: