NEWS

സരിതയുടെ തൊഴില്‍ തട്ടിപ്പില്‍ ഉന്നതര്‍ക്കെതിരെയും മൊഴി

രിത എസ് നായരുടെ തൊഴില്‍ തട്ടിപ്പ് കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ ബവ്‌കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴി. മാനേജര്‍ മീനാകുമാരിക്കാണെന്ന പേരില്‍ പ്രതികള്‍ തന്നോട് പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ മൊഴി. മീനാകുമാരിയോടും ഇയാള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

ജോലി നല്‍കാം എന്ന പേരില്‍ പരാതിക്കാരനില്‍ നിന്നും ഒന്നാം പ്രതിയായ രതീഷ് രണ്ട് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. പിന്നീട് ജോലിയെപ്പറ്റിയൊന്നും അറിയാതെ വന്നപ്പോഴാണ് അരുണ്‍ മീനാകുമാരിയെ നേരിട്ട് വിളിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ നിയമനത്തെപ്പറ്റിയും അറിയില്ലെന്നായിരുന്നു മീനാകുമാരിയുടെ മറുപടി. ഇക്കാര്യം അരുണ്‍ പിന്നീട് സരിതയെ വിളിച്ചറിയിക്കുകയായിരുന്നു. അരുണ്‍ നേരിട്ട് മീനാകുമാരിയെ വിളിച്ചതറിഞ്ഞ് സരിത അരുണിനോട് ദേഷ്യപ്പെടുകയും വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം മീനാകുമാരി അരുണിനെ വിളിക്കുകയും താന്‍ പറഞ്ഞ കാര്യം എന്തിനാണ് മറ്റുള്ളവരോട് പറയുന്നതെന്ന് ചോദിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അരുണ്‍ സരിതയെ വിളിച്ച കാര്യം മീനാകുമാരി എങ്ങനെ അറിഞ്ഞു എന്ന കാര്യം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. സരിതയും മീനാകുമാരിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ കേസില്‍ മീനാകുമാരിയും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പോലീസിന്റെ തീരുമാനം. ബീവറേജിസിന്റെയും കെടിഡിസിയുടേയും പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയായിരുന്നു സരിതയും കൂട്ടരും പലരോടും ലക്ഷങ്ങള്‍ പറ്റിച്ചത്. സോളാര്‍ കേസിന് സമാനമായി സര്‍ക്കാര്‍ തലത്തില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്വപ്‌ന തട്ടിപ്പ് നടത്തിയിരുന്നത്.

Back to top button
error: