NEWS

കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ ,കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള ആരോപണങ്ങൾ ഇ ഡി അന്വേഷണത്തിന് കാരണമായേക്കും

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ .കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള ആരോപണങ്ങൾ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് കാരണമായേക്കും .

രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന രഹസ്യാന്വേഷണത്തിനു ശേഷമാണ് കെ എസ് എഫ് ഇയിൽ പരിശോധന നടത്താൻ വിജിലൻസ് തയ്യാറാവുന്നത് .കള്ളപ്പണം വെളുപ്പിക്കുന്നു എന്നതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം .

കഴിഞ്ഞ 10 നു ലഭിച്ച നിർദേശപ്രകാരം വിവിധ യൂണിറ്റുകൾ കെ എസ് എഫ് ഇക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു .27 നു മിന്നൽ പരിശോധനയ്ക്ക് തയ്യാറെടുക്കാനുള്ള നിർദേശവും അന്ന് തന്നെ നൽകിയിരുന്നു .സ്ഥാപനത്തെ തന്നെ ഇല്ലാതാക്കും വിധമുള്ള പ്രവർത്തനങ്ങൾ ആണ് കെ എസ് എഫ് ഇയിൽ നടക്കുന്നത് എന്നായിരുന്നു പരാതി .

ചിട്ടിപ്പണം വകമാറ്റുന്നു എന്നതായിരുന്നു പ്രധാന പരാതി .ട്രഷറിയിലൊ ബാങ്കിലോ ആണ് ചിട്ടിപ്പണം ഡെപ്പോസിറ്റ് ഇടേണ്ടത് .എന്നാൽ ഈ തുക വക മാറ്റുകയാണ് ചെയ്യുന്നത് .

ബ്രാഞ്ച് മാനേജർമാരുടെ അറിവോടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചിലർ 100 നറുക്കുകൾ വരെ കൈവശം വെയ്ക്കുന്നു എന്ന ഗുരുതര പരാതിയും കെ എസ് എഫ് ഇയെ കുറിച്ചുണ്ട് .ലഭിച്ച ചിട്ടി ഇത്തരക്കാർ അടയ്ക്കുകയും മറ്റുള്ളവ വീഴ്ച വരുത്തുന്നതോടെ കെ എസ് എഫ് ഇ തനത് ഫണ്ടിൽ നിന്ന് അടയ്ക്കുകയും ചെയ്യുന്നു .

4 കോടി രൂപ വരെയുള്ള വാർഷിക ടാർഗറ്റ് തികയ്ക്കാൻ വലിയ പൊള്ളച്ചിട്ടികൾ തുടങ്ങി സ്ഥാപനത്തിന് വൻസാമ്പത്തിക നഷ്ടം വരുത്തുന്നു എന്ന പരാതിയും കെ എസ് എഫ് ഇയെ കുറിച്ച് ഉയരുന്നു .2 ലക്ഷത്തിനു മുകളിൽ അടവുള്ള ചിട്ടികളിൽ ചേർന്ന് ചിലർ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന കാര്യവും വിജിലൻസ് പരിശോധിച്ചിരുന്നു .

ബിനാമി പേരിൽ ഉദ്യോഗസ്ഥർ ചിട്ടിയിൽ ചേർന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .തൃശൂരിലെ ഒരു ശാഖയിൽ രണ്ടു പേർ 20 ചിട്ടികളിലും മറ്റൊരാൾ 10 ചിട്ടിയിലും ചേർന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് കെ എസ് എഫ് ഇ .

Back to top button
error: