NEWSTRENDING

വമ്പന്‍മാരോട് ഏറ്റുമുട്ടാന്‍ രേഷ്മ; 18ന് 21 തികയും, 19ന് പത്രിക സമര്‍പ്പിക്കും

രുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിക്കുന്ന രേഷമ മറിയം റോയ് എന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം.

ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷന്‍ നല്‍കുന്ന കേരളത്തിലെ ആദ്യ സ്ഥാനാര്‍ത്ഥി എന്ന പേരിനാണ് രേഷ്മ ഉടമയാകുന്നത്.

വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെങ്കില്‍ ഇരുപത്തിയൊന്ന് വയസ്സുതികയണം. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സുതികയുക. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയതി പത്തൊന്‍പതും.

പത്രിക സമര്‍പ്പണം അവസാന തീയതി വരെ നീളുമെങ്കിലും രേഷ്മ ഇതിനോടകം പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു. ഒരുപക്ഷേ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് രേഷ്മ. തിരഞ്ഞെടുപ്പില്‍ തുടക്കക്കാരിയാണെങ്കിലും അതിന്റേതായ ഭയമൊന്നും രേഷമയ്ക്കില്ല. തികഞ്ഞ വിജയപ്രതീക്ഷയില്‍ ചുറുചുറുക്കോടെ താരം മുന്‍നിരയിലുണ്ട്.

ഡിഗ്രി പഠനകാലത്ത് എസ്എഫ്എയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിപിഐഎം ഊട്ടുപാറ ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് അതിനിടെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്.

കൊവിഡ് വ്യാപന കാലത്ത് കോന്നി എംഎല്‍എയുടെ കൈത്താങ് പദ്ധതിയുടെ ഭാഗമായി തേങ്ങാ തിരുമ്മി നല്‍കാന്‍ എംഎല്‍എ ഓഫീസിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചുവിളിച്ച വീട്ടമ്മക്ക് രേഷ്മ തേങ്ങാ തിരുമ്മി നല്‍കിയത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയ് ടി മാത്യു-മിനി റോയ് ദമ്പതികളുടെ മകളാണ് രേഷ്മ.

Back to top button
error: