NEWS

പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും പഞ്ചാബിനെ ഉയര്‍ത്തിയ മാന്ത്രികന്‍

ക്രിക്കറ്റ് പ്രേമികളെ ആകാംക്ഷയിലാഴ്ത്തി ഐപിഎല്ലിന്റെ പുതിയ സീസണ്‍ പുരോഗമിക്കുകയാണ്.കാണികളെ ആവേശത്തിലാഴ്ത്തി വമ്പന്‍ ട്വിസ്റ്റോടെയാണ് ഓരോ ദിവസത്തെയും മത്സരം അവസാനിക്കുന്നത്. പ്ലേ ഓഫില്‍ എത്തുമെന്ന് കരുതിയ പുലികള്‍ പാതി വഴിക്ക് വീഴുന്നു. എല്ലാവരാലും പുറംതള്ളപ്പെട്ട തുടക്കത്തില്‍ വലിയ പരാജയങ്ങള്‍ ഏറ്റു വാങ്ങിയവര്‍ ജയിച്ചു കയറി ചരിത്രം സൃഷ്ട്ടിക്കുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഇപ്പോള്‍ ഐപിഎല്‍ പ്രേമികളുടെ ചര്‍ച്ചാ വിഷയവും ഈ ടീമാണ്.

തുടര്‍ച്ചായ 6 മത്സരങ്ങള്‍ തോറ്റ ടിം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആദ്യ ഏഴ് കളികളില്‍ പറയാന്‍ ഒരു ജയം മാത്രം. സ്‌കോര്‍ ബോര്‍ഡില്‍ ഏറ്റവും പിന്നിലായിരുന്ന ടിം. തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം കുറച്ചൊന്നുമല്ല ടീം വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നത്. എന്നാലിപ്പോള്‍ ഏവരെയും ഞെട്ടിച്ച് ടിം തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ പഞ്ചാബിന് മുന്‍പില്‍ മുട്ടുകുത്തിയതാവട്ടെ വമ്പന്മാര്‍ തന്നെ. മുന്നില്‍പ്പെട്ട എതിരാളികളെ ഒന്നടങ്കം അടിച്ചു തൂഫാനാക്കിയാണ് പഞ്ചാബിന്റെ വരവ്. ഏറ്റവും ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പ്പിച്ച് ടിം നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.

പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും പഞ്ചാബ് എങ്ങനെ പ്ലേ ഓഫിലെത്തി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് മറ്റാരുമല്ല യൂണിവേഴ്‌സല്‍ ബോസ് സാക്ഷാല്‍ ക്രിസ് ഗെയ്ല്‍. ഐ.പി.എല്‍ 13 സീസണ് കച്ച മുറുക്കിയിറങ്ങുമ്പോള്‍ കപ്പ് സ്വന്തമാക്കാന്‍ വേണ്ട എല്ലാവിധ പോരാളികളും പഞ്ചാബ് നിരയിലുണ്ടായിരുന്നു. മികച്ച കളിക്കാരെക്കൊണ്ട് സമ്പന്നമായിരുന്നു ടിം ലിസ്റ്റ്. എന്നാല്‍ എന്തുകൊണ്ടോ ടീമിന് പച്ച തൊടാന്‍ സാധിക്കാതെ ഉഴറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കളിക്കുന്ന മത്സരങ്ങളിലെല്ലാം വ്യക്തിഗത പ്രകടനങ്ങളുമായി കളിക്കാര്‍ ശ്രദ്ധ നേടിയപ്പോഴുും ടിമിന് വിജയങ്ങള്‍ ലഭിച്ചില്ല എന്നതായിരുന്നു സത്യം. ഇതോടെ ടിം പരിശീലകനായ അനില്‍ കുംബ്ലെയും വിമര്‍ശനങ്ങള്‍ക്ക് പാത്രമായി. വലിയ തുകയ്ക്ക് ടീമിലെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മോശം പ്രകടനവും ചോദ്യചിഹ്നമായി.

പരാജയത്തിന്റെ പടുകുഴിയില്‍ പെട്ടു പോയ ടീമിന് ഇനിയങ്ങോട്ട് ജയിച്ചില്ലെങ്കില്‍ പുറത്താകുമെന്ന ബോധം തലയില്‍ കയറിയതോടെ കളി മാറിത്തുടങ്ങി. പിന്നീടങ്ങോട്ടുള്ള എല്ല കളികളും തുടര്‍ച്ചയായി ജയം നേടിയാണ് ടിം ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. ഈ വിജയങ്ങളില്‍ മുഖ്യ പങ്കുകാരന്‍ ക്രിസ് ഗെയില്‍ ആണെന്ന് തറപ്പിച്ചു പറയാന്‍ സാധിക്കും. ഇന്നലെ നേടിയ അര്‍ധ സെഞ്ച്വറി അടക്കം അഞ്ച് മത്സരങ്ങളിലും ക്രിസ് ഗെയില്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണ്. ക്രിസ് ഗെയില്‍ എന്ന ഒറ്റക്കൊമ്പന്‍ കളം നിറഞ്ഞതോടെ കൂടെ ടിം അംഗങ്ങളും ഉണര്‍ന്നു. കളിക്കത്തിലെ അവിശ്വസനീയ വിജയങ്ങളിലൂടെ പഞ്ചാബ് മറ്റെല്ലാ ടീമിന്റെയും പേടി സ്വപ്‌നമായി എന്ന് പറയേണ്ടി വരും. ഇനി പഞ്ചാബിനെ പിടിച്ചു കെട്ടുന്നതില്‍ മറ്റ് ടീമുകള്‍ തെല്ലൊന്ന് വിയര്‍ക്കുമെന്ന് തീര്‍ച്ച

Back to top button
error: