NEWS

അത് ബലാത്‌സംഗമല്ല ,ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ,യുവാവിനെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി

ബലാത്‌സംഗ കുറ്റത്തിന് സെഷൻസ് കോടതിയും ജാർഖണ്ഡ് ഹൈക്കോടതിയും ശിക്ഷ വിധിച്ച യുവാവിനെ രണ്ടു പതിറ്റാണ്ടിനു ശേഷം സുപ്രീം കോടതി കുറ്റവിമുക്തനാക്കി .1999 ലാണ് ജാർഖണ്ഡിൽ നിന്നുള്ള യുവാവിനെതിരെ ആരോപണം ഉണ്ടായത് .

സെഷൻസ് കോടതി യുവാവിനെ 7 കൊല്ലത്തെ ശിക്ഷയ്ക്ക് വിധിച്ചു .ജാർഖണ്ഡ് ഹൈക്കോടതി അപ്പീലിന്മേൽ ശിക്ഷ ശരിവച്ചു .പ്രണയലേഖനങ്ങളും എതിർപ്പില്ലാതെ പെൺകുട്ടി രണ്ടാഴ്ച തന്റെ വീട്ടിൽ താമസിച്ചതുമെല്ലാം യുവാവ് ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല .

ജസ്റ്റിസ് ആർ എഫ് നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് സുപ്രീം കോടതിയിൽ പരിഗണിച്ചത് .സാഹചര്യം മനസ്സിലാക്കുന്നതിൽ ജാർഖണ്ഡ് ഹൈക്കോടതിയ്ക്ക് തെറ്റ് പറ്റി എന്ന് ജസ്റ്റിസ് നരിമാൻ വിലയിരുത്തി .

തന്നെ നിർബന്ധം ചെലുത്തിയാണ് ലൈംഗിക ബന്ധത്തിലേക്ക് നയിച്ചതെന്ന പെൺകുട്ടിയുടെ സത്യവാങ്മൂലം കോടതി തള്ളിക്കളഞ്ഞു .”പെൺകുട്ടി ലൈംഗികത സ്വയം തെരഞ്ഞെടുത്തതാണ് എന്ന് പറയാൻ ഞങ്ങൾ മടിക്കുന്നില്ല .യുവാവുമായി യുവതി അഗാധ പ്രണയത്തിൽ ആയിരുന്നു .ലൈംഗികതയിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടിക്ക് അവസരം ഉണ്ടായിരുന്നു .എന്നാൽ ഏതൊരു കമിതാക്കൾക്കും സംഭവിക്കുന്നത് പോലെയാണ് ഇരുവർക്കുമിടയിൽ സംഭവിച്ചത് .”കോടതി ഉത്തരവ് ചൂണ്ടിക്കാട്ടുന്നു .

യുവാവ് പട്ടിക വർഗക്കാരനും യുവതി ക്രിസ്ത്യനുമാണെന്നു കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.”പരമ്പരാഗത സാമൂഹിക സംവിധാനത്തിൽ ഇരുവരും രണ്ടു മതസ്ഥർ ആണ് .ഇരുവരും കൈമാറിയ പ്രണയലേഖനവും മറ്റും ഒരു പ്രണയം മൊട്ടിട്ട വിടരുക ആയിരുന്നെന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട് .”കോടതി നിരീക്ഷിച്ചു .

“യുവത്വത്തിന്റെ എല്ലാ വിധ വികാര വിചാരങ്ങളിലൂടെയും ആണ് ഇരുവരുടെയും പ്രണയം മുന്നോട്ട് പോയത് .യുവാവിന്റെ വീട്ടിൽ താമസിക്കാനും യുവതിക്ക് മടി ഉണ്ടായിരുന്നില്ല .ലൈംഗിക ബന്ധം സ്വാഭാവികമായി സംഭവിച്ചതാണ് .”കോടതി വ്യക്തമാക്കി .

സംഭവം നടന്നു നാല് വർഷത്തിന് ശേഷം ആണ് കേസ് ഉണ്ടായിട്ടുള്ളത് .യുവാവ് വേറെ ഒരു വിവാഹത്തിന് മുതിരുന്നതിനു ഒരാഴ്ച മുൻപ് മാത്രമാണ് യുവതി കേസ് ഫയൽ ചെയ്യാൻ തയ്യാറായതെന്നും കോടതി ഓർമിപ്പിച്ചു .

“ഏതെങ്കിലും തരത്തിലുള്ള തെറ്റായ വാഗ്ദാനം യുവാവ് നൽകിയിട്ടില്ല .വിവിധ മതസ്ഥർ ആയതിനാൽ വിവാഹത്തിനുള്ള ബുദ്ധിമുട്ടുകൾ യുവതിക്ക് നന്നായി അറിയാമായിരുന്നു .”യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി പ്രസ്താവിച്ചു .

Back to top button
error: