TRENDING

കർഷകബില്ലുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ : ഗീവർഗീസ് ഇടിച്ചെറിയ

ലോക്സഭയും രാജ്യസഭയും കാര്യമായ ചർച്ചകളില്ലാതെ പാസ്സാക്കിയ കർഷകബില്ലുകൾ രാഷ്‌ട്രപതിയുടെ ഒപ്പോടെ നിയമങ്ങളാകുമ്പോൾ അവയിൽ നാം ശ്രദ്ധിക്കാതെ വിട്ടുപോയ പല ദുരന്തങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.

കാർഷികോൽപന്ന വ്യാപാര വാണിജ്യ ബിൽ 2020, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ 2020, അവശ്യസാധനനിയമഭേദഗതി ബിൽ 2020 എന്നീ മൂന്നു ബില്ലുകളാണ് സർക്കാർ വളരെ വേഗത്തിൽ പാസ്സാക്കിയെടുത്തത്.

1. കാർഷികോൽപന്ന വ്യാപാര വാണിജ്യ ബിൽ (ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ബിൽ 2020:
വൻകിട ഇടനിലക്കാരുടെയും ഭൂപ്രഭുക്കളുടെയും നിയന്ത്രണത്തിലുള്ള കാർഷികോൽപന്ന വിപണനസമിതികളുടെ കുത്തക ഇല്ലാതാക്കുകയാണു കാർഷികോൽപന്ന വ്യാപാരവാണിജ്യ ബില്ലിന്‍റെ പ്രധാന ലക്ഷ്യം. സംസ്ഥാനസർക്കാരുകളുടെ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ ഈ ബിൽ കർഷകരെ അനുവദിക്കുന്നു.

2. കർഷക (ശാക്തീകരണ- സംരക്ഷണ) ബിൽ- ദി ഫാർമേഴ്സ് (എൻപവർമെന്‍റ് ആൻഡ് പ്രൊട്ടക‌്ഷൻ) എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ് ബിൽ 2020):
കരാർകൃഷിക്കു നിയമപ്രാബല്യം നൽകുന്ന കർഷക ശക്തീകരണ-സംരക്ഷണ ബിൽപ്രകാരം കർഷകനും കാർഷികവിളകൾ വാങ്ങുന്നവനും (കുത്തക കമ്പനികൾ അടക്കം) തമ്മിൽ കൃഷിക്കു മുമ്പേ കച്ചവടക്കരാറിലേർപ്പെടാനും അതുപ്രകാരം ആവശ്യമായ കാർഷികോൽപന്നങ്ങൾ കരാർവിലയിൽ ഉൽപാദിപ്പിച്ചു നൽകാനും കർഷകന് സാധിക്കുന്നു. മൊത്തക്കച്ചവടക്കാർ, വൻകിട സൂപ്പർമാർക്കറ്റുകൾ, സംസ്കരണ ഫാക്ടറികൾ, കയറ്റുമതിക്കാർ എന്നിവർക്കെല്ലാം കർഷകരുമായി കരാർകൃഷിയിൽ ഏർപ്പെടാൻ ഈ നിയമം അനുവദിക്കുന്നു. അവർക്കിടയിൽ തർക്കം ഉണ്ടായാൽ കുടിശിക ഈടാക്കാനായി കർഷകന്‍റെ ഭൂമിക്കെതിരേ നിയമനടപടിയെടുക്കുന്നത് ബിൽ വിലക്കുന്നുമുണ്ട്.

3. അവശ്യസാധനഭേദഗതി ബിൽ (ദി എസെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്‍റ്) ബിൽ 2020):
പെട്ടെന്ന് നശിച്ചുപോകുന്ന കാർഷികോൽപന്നങ്ങൾക്ക് ശരാശരി അമ്പത് ശതമാനവും അല്ലാത്തവയ്ക്ക് നൂറു ശതമാനവും വില കൂടിയാൽമാത്രം സംഭരണനിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെട്ടാൽ മതിയെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് അവശ്യസാധനഭേദഗതി ബിൽ. ഭക്ഷ്യധാന്യങ്ങൾ, പയർ-പരിപ്പു വർഗങ്ങൾ, സവോള, കിഴങ്ങ്, ഭക്ഷ്യയെണ്ണ, എണ്ണക്കുരുക്കൾ തുടങ്ങിയവ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്നു നീക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ സഖ്യകക്ഷികൾപോലും ആശങ്കയും എതിർപ്പും പ്രകടിപ്പിച്ചിട്ടും പാർലമെന്‍റ് സെലക്ട് കമ്മിറ്റിക്ക് അയയ്ക്കാത ഈ മൂന്നു ബില്ലുകളും പാസ്സാക്കിയെടുക്കാൻ സർക്കാർ കാട്ടിയ ധൃതി കണ്ടപ്പോൾ ഇവമൂലം കാർഷികമേഖലയിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള അപകടങ്ങൾ എന്തൊക്കെയാണെന്നുകൂടി ചിന്തിക്കേണ്ടി വരുന്നു. കർഷകനിയമങ്ങൾ മൂന്നും ചേർത്തുവായിച്ചാൽ ഒരുകാര്യം ബോദ്ധ്യപ്പെടും. ഉദ്ദേശിച്ച വഴിയിൽനിന്ന് അല്പമെങ്കിലും വ്യതിചലിച്ചാൽ അവ വരുംകാലത്ത് ജനങ്ങൾക്കും കർഷകർക്കും ദോഷകരമായി ഭവിക്കാൻ സാദ്ധ്യതയുണ്ട്.
അതെങ്ങനെയെന്നു വ്യക്തമാക്കാം.

1. കർഷകരുടെ സഹകരണപ്രസ്ഥാനങ്ങൾ വഴിയോ അവരുമായി നേരിട്ടോ വ്യാപാരം ചെയ്യുക വഴി, തങ്ങളുടെ വിപണനതാൽപര്യങ്ങൾ സംരക്ഷിക്കാൻ കൃഷിക്കാവശ്യമായ സാമ്പത്തികസഹായം മുൻകൂർ ചെയ്തുകൊണ്ട് കർഷകരെ കടക്കെണിയിൽ ആക്കാനും അതുമൂലം ഭാവിയിൽ ഇന്ത്യയിലെ കാർഷികമേഖല മൊത്തക്കച്ചവടക്കാർ സൂപ്പർമാർക്കറ്റുകൾ, സംസ്കരണഫാക്ടറികൾ, കയറ്റുമതിക്കാർ തുടങ്ങിയ വൻകിടക്കാരുടെ പൂർണനിയന്ത്രണത്തിലാക്കാനും സാദ്ധ്യതയുണ്ട്.

2. എല്ലാ ഭക്ഷണ അവശ്യ വസ്തുക്കളുടെയും വില വൻകിടവ്യാപാരികൾ നിശ്ചയിക്കുമെന്നതിനാൽ വരുംകാലത്ത് അത് ജനജീവിതത്തെ ദുസ്സഹമാക്കും.

3. കരാർ അടിസ്ഥാനത്തിൽ വൻകിടക്കാർക്കു വേണ്ടി ചെയ്‌യുന്ന കൃഷി കർഷകർക്ക് എല്ലായ്പ്പോഴും പ്രയോജനം ചെയ്യണമെന്നില്ല. വില നിശ്ചയിക്കുന്നതും വിൽപന നിയന്ത്രിക്കുന്നതും വൻകിടകച്ചവടക്കാർ ആയതിനാൽ കർഷകർ ചൂഷണം ചെയ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്.

4. കരാർപ്രകാരം തങ്ങളുടെ കാർഷികവിളകൾ വൻകിടവ്യാപാരികൾക്ക് നിശ്ചിത അളവിലും വിലയിലും നൽകാൻ നിയമപരമായി ബാദ്ധ്യസ്ഥരാകുമെന്നതിനാൽ മറ്റു വഴികളിലൂടെയുള്ള കാർഷികാദായം കർഷകർക്ക് പൂർണമായും ഇല്ലാതാകും.

5. കരാർപ്രകാരം കൃഷി ചെയ്യാനായി കർഷകരെ ഏൽപ്പിക്കുന്ന കാർഷികവിളകളുടെ വിത്തുകൾ ഗവേഷണത്തിലൂടെ വികസിപ്പിച്ചുകൊണ്ടിരിക്കുമെന്നതിനാൽ അവ കുത്തക കമ്പനികളുടെ
പേറ്റന്റിന്റെ കീഴിൽ ആകുകയും കർഷകർക്ക് അവയുടെ വിത്തുകൾ ശേഖരിച്ച് വെയ്ക്കാനോ മുളപ്പിക്കാനോ അവകാശമില്ലാതെ വരികയും ചെയ്യും.

6. വൻകിടക്കാർ അവരുടേതായ ചില കാർഷികവിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും അതിനാൽ ആ കാർഷികവിളകൾ കുത്തക ഉൽപന്നങ്ങളായി മാറും.

7. വൻകിടക്കാർ ഗൂഢാലോചനയിലൂട പല കാർഷികവസ്തുക്കളുടെയും പേറ്റന്റിലൂടെ കുത്തകവ്യാപാരികൾ ആകാനും അവയുടെ വില ഉയർത്തിക്കൊണ്ടു പോകാനും സാദ്ധ്യത. വൻകിടക്കാരുടെ പേറ്റന്റുള്ള കാർഷികവിത്തുകൾ ഉപയോഗിച്ച് മറ്റാർക്കും കൃഷി ഇറക്കാൻ സാധിക്കാതെ വരികയും അങ്ങനെ അവയുടെ വില ഉയർത്തി നിർത്താൻ സാധിക്കുകയും ചെയ്യും. അതുമൂലം ജീവിത – വിലക്കയറ്റസൂചികകൾ വർദ്ധിച്ചുകൊണ്ടിരിക്കും.

8. അതിന്റെ പരിണിതഫലമായി ചെറിയ കൃഷിക്കാർ പിൻവാങ്ങുകയും പ്രകൃതിജന്യമായി കിട്ടിക്കൊണ്ടിരുന്ന കാർഷികവിത്തുകളും കൃഷിക്കാർ നട്ടുണ്ടാക്കിയിരുന്ന സസ്യങ്ങളും ഫലവൃക്ഷങ്ങളും മറ്റും എന്നെന്നേക്കുമായി ഇല്ലാതാകുകയും, അങ്ങനെ ലാബിൽ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത പേറ്റന്റ് വിത്തുകളും ബഡ് മരത്തൈകളും മാത്രം കൃഷിക്ക് കിട്ടുന്ന അവസ്‌ഥ സംജാതമാകുകയും ചെയ്യും.

9. തുടർന്ന് എല്ലാ കാർഷികസീസണിലും വൻകിടക്കാരിൽനിന്നുതന്നെ പേറ്റന്റ് വിത്തുകളും ബഡ് തൈകളും വിലയ്ക്ക് വാങ്ങി കൃഷി ചെയ്യേണ്ടി വരുന്നതിനാൽ തങ്ങളുടെ വിയർപ്പിന്റെ ഫലങ്ങൾ എപ്പോഴും അവർക്കുതന്നെ കരാർ വിലയ്ക്ക് വിൽക്കേണ്ടിയും വരുന്നു. അനാവശ്യമായ നിയമങ്ങൾ എപ്പോഴും ചങ്ങലകളാണ്. ഏതു നിയമത്തിലും സാധാരണക്കാർക്ക് കാണാൻ കഴിയാത്ത ധാരാളം കുരുക്കുകൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. നിയമങ്ങൾ ഉണ്ടാക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങളും സ്വാർത്ഥതാൽപര്യങ്ങളും കണ്ടെന്നുമിരിക്കും. അതുകൊണ്ട് ഈ പുതിയ നിയമങ്ങളിലൂടെ കർഷകർക്ക് ഉണ്ടാകുമെന്നു ധരിക്കുന്ന നേട്ടങ്ങൾ വെറും ‘ദിവാസ്വപ്നങ്ങൾ’ മാത്രമായി മാറും.

Back to top button
error: