NEWS

കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ; സ്വപ്നയ്ക്ക് ജാമ്യമില്ല

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തളളി. ഇവരുടെ ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്‍ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഇന്ത്യയിലും വിദേശത്തും വച്ച് ഗൂഢാലോചനകളില്‍ പങ്കാളിയായെന്നും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നുമുള്ള ഇവരുടെ തന്നെ മൊഴി ചൂണ്ടിക്കാണിച്ചാണ് ഈ നടപടി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ നല്‍കുന്ന മൊഴി തെളിവായി കോടതിക്ക് സ്വീകരിക്കാമെന്നതാണ് സ്വപ്നയ്ക്കു ജാമ്യം ലഭിക്കുന്നതിന് തടസമായത്.

അതേസമയം, കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്നും സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദവും കോടതി അംഗീകരിച്ചു.

ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും ഇത്തരത്തില്‍ പണം സൂക്ഷിക്കുന്നതിന് നിയമ തടസമില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സ്വപ്ന സുരേഷിന്റെ ജാമ്യത്തിനായുള്ള അഭിഭാഷകന്റെ വാദം. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി കോണ്‍സല്‍ ജനറലിന് കമ്മിഷന്‍ നല്‍കിയിരുന്നതായും ഇതിന്റെ ഒരു വിഹിതം സമ്മാനമായി ലഭിച്ചതാണ് ലോക്കറില്‍ കണ്ടെത്തിയത് എന്നുമായിരുന്നു സ്വപ്നയുടെ വാദം. 19ാം വയസ് മുതല്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന താന്‍ സമ്പാദിച്ച പണവും സ്വര്‍ണവുമാണ് കണ്ടെത്തിയതെന്നും ഇവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

അതേസമയം, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം പതിനെട്ട് വരെ നീട്ടി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.

Back to top button
error: