
അവിഹിത ബന്ധങ്ങളും അവിശുദ്ധ ബന്ധങ്ങളും നാൾക്കുനാൾ വർദ്ധിച്ചു വരുകയും തന്മൂലം സ്ത്രീകൾ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയിൽ ഗോത്രവർഗ യുവതിയെ രാത്രി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നിലും ഇതേ കാരണങ്ങളാണ്. പിണവൂർക്കുടി മുത്തനാമുടി ഓമനയുടെ മകൾ മായ (37) ആണു മരിച്ചത്. മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോൺസനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മായയ്ക്ക് വേറെ ഭർത്താവും കുട്ടികളുമുണ്ട്. പ്രതി ജിജോ ജോൺസണും ഭാര്യയും മക്കളുമുണ്ട്.
മായയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആശാവർക്കറെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടിൽ നിലത്തുകിടക്കുന്ന നിലയിൽ രാവിലെയാണു മൃതദേഹം കണ്ടത്. രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മായയെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുഖത്തും തലയിലും മർദ്ദനമേറ്റ പാടുകളുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു സമീപവാസികൾ വിവരം അറിയുന്നത്. പൊലീസെത്തുമ്പോൾ മൃതദേഹത്തിനരികിൽ ജിജോയും ഉണ്ടായിരുന്നു.
കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ജിജോയെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വൈകിട്ടോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ജിജോയും മായയും എളംബ്ലാശേരിയിൽ താമസമാക്കിയത് കഴിഞ്ഞ വർഷമാണ്. ആദ്യ ഭാര്യയിൽ ജിജോയ്ക്കു രണ്ടും മായയ്ക്ക് ഒരു കുട്ടിയുമുണ്ട്. അവരെ ഉപേക്ഷിച്ചാണ് ഇരുവരും പ്രത്യേകം ജീവിക്കുന്നത്. മായ നേരത്തേ ഗൾഫിലായിരുന്നു. ഡ്രൈവറാണ് ജിജോ.