TRENDING

നിങ്ങളിൽ പലരും ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ പഠിക്കുന്നിടത്തു നിന്നും നാട്ടിൽ എത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ആയിരിക്കുമല്ലോ, അവർക്കായി കുറച്ചു നിർദ്ദേശങ്ങൾ നൽകാം-മുരളി തുമ്മാരുകുടി

നാട്ടിൽ എത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ഉള്ളവർക്ക് ചില നിർദേശങ്ങളുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിർദേശങ്ങൾ പങ്കു വച്ചത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് –

കൊറോണക്കാലത്തെ വിമാനയാത്ര ..

ഓണമൊക്കെ കഴിഞ്ഞിട്ട് സെപ്റ്റംബറിൽ തിരിച്ചു ജനീവക്ക് പോകാം എന്നാണ് പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ബെയ്‌റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്ലാൻ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയിൽ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്.

നാട്ടിൽ നിന്നും തിരിച്ച് ജനീവയിൽ എത്താൻ അല്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാകും എന്നാണ് കരുതിയത്. പക്ഷെ ചെറിയ ചില അസൗകര്യങ്ങൾ ഒഴിച്ചാൽ എല്ലാം സ്മൂത്ത് ആയിരുന്നു. കൊച്ചിയിൽ നിന്നും ഡൽഹി, ഡൽഹിയിൽ നിന്നും ആംസ്റ്റർഡാം അവിടെ നിന്നും സൂറിക്, പിന്നെ ട്രെയിനിൽ ജനീവ. സാധാരണ ദുബായി വഴി പന്ത്രണ്ട് മണിക്കൂറുകൊണ്ട് ജനീവയിൽ എത്തുന്നത് ഇരുപത്തി ഏഴു മണിക്കൂർ എടുത്തു.

യാത്രയിൽ വലിയ പരിശോധനകൾ ഒക്കെ ഉണ്ടാകും എന്നും പ്രതീക്ഷിച്ചിരുന്നു, പക്ഷെ അതുണ്ടായില്ല. കോവിഡ് പരിശോധനയുടെ റിസൾട്ട് വേണമെന്നും സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം എന്നൊക്കെ ട്രാവൽ ഏജന്റ് പറഞ്ഞിരുന്നു. ഏറെ സമയം എടുത്ത് തയ്യാറാക്കുകയും ചെയ്തു, എന്നിട്ടും നാല് വിമാനത്താവളത്തിലും മൂന്നു രാജ്യത്തിലും രണ്ട് വിമാനക്കമ്പനികളും അതിന്റെ അന്വേഷണം ഉണ്ടായില്ല. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം എന്നും പറഞ്ഞിരുന്നു, പക്ഷെ അതും ആരും അന്വേഷിച്ചു കണ്ടില്ല. നമുക്ക് പനിയോ മറ്റു കോവിഡ് ലക്ഷണങ്ങൾ ഇല്ല എന്നും കോവിഡ് കണ്ടൈൻമെൻറ് സോണിൽ നിന്നും അല്ല എന്നും ഒരു സെല്ഫ് ഡിക്ലറേഷൻ ഡൽഹി വിമാനത്താവളത്തിൽ ചോദിച്ചു. സൂറിച്ചിൽ വിമാനം ഇറങ്ങിയപ്പോൾ നമ്മുടെ സീറ്റ് നമ്പറും താമസിക്കാൻ പോകുന്ന സ്ഥലത്തെ അഡ്ഡ്രസ്സും വാങ്ങി വക്കുകയും ചെയ്തു.

മാസ്കും ഗ്ലോവും ഒക്കെ കൂടാതെ ശരീരം മുഴുവൻ മൂടുന്ന ഡിസ്പോസബിൾ കവറോൾ ഒക്കെ സംഘടിപ്പിച്ചാണ് യാത്ര തുടങ്ങിയത്, പക്ഷെ ഇക്കാര്യത്തിലും എയർ ലൈനുകൾക്ക് പ്രത്യേക നിർബന്ധം ഒന്നും കണ്ടില്ല. മാസ്കും അതിന് മുൻപിൽ ഒരു ഷീൽഡും ആണ് എയർ ഇന്ത്യആവശ്യപ്പെട്ടത്, ഷീൽഡ് അവർ കൊച്ചി എയർപോർട്ടിൽ എല്ലാവര്ക്കും നൽകുകയും ചെയ്തു. വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരിക്കുന്നവർക്ക് ഒരു ഫുൾ സ്ലീവുള്ള ഏപ്രൺ പോലൊന്ന് നൽകി (ഡിസ്പോസബിൾ), മ്യൂണിക്കിന് പോകാൻ ലുഫ്താൻസായിൽ ഉള്ള എല്ലാ യാത്രക്കാർക്കും കവറോളും ഷീൽഡും മാസ്കും ഒക്കെ നൽകിയത് കണ്ടു. കെ എൽ എമ്മിൽ മാസ്കും ഷീൽഡും മാത്രമേ ഉള്ളൂ, മാസ്ക് നാലു മണിക്കൂറിനുള്ളിൽ ഓരോന്ന് മാറ്റണം എന്ന നിർദ്ദേശവും ഉണ്ട്.

സെക്യൂരിറ്റി ചെക്ക് അപ്പ് അല്പം കൂടി റിലാക്സ്ഡ് ആണെന്ന് തോന്നി. ഒരു സ്ഥലത്തും ഷൂസ് ഒന്നും എടുത്ത് മാറ്റാൻ പറഞ്ഞില്ല. ഒരു ലിറ്റർ വലുപ്പമുള്ള വെള്ളക്കുപ്പികൾ എടുത്തു മാറ്റുന്നില്ല. സാധാരണ മെറ്റൽ ഡിറ്റക്ടർ ഒരു പൈപ്പിന്റെ അറ്റത്തു വച്ച് കെട്ടി അല്പം ദൂരെ നിന്നാണ് ചെക്ക് ചെയ്യുന്നത്. വേഗത്തിൽ തന്നെ കാര്യം കഴിയും. ചിലയിടങ്ങളിൽ ടെമ്പറേച്ചർ ചെക്ക് ഉണ്ട്, എല്ലാ വിമാനത്താവളത്തിലും കണ്ടില്ല.

ഡൽഹിയിലേക്കുള്ള വിമാനത്തിൽ പച്ച വെള്ളം മാത്രം ഒരു കുപ്പിയിലാക്കി തരും, വിമാനം ടേക്ക് ഓഫിനും ലാന്റിങ്ങിനും തൊട്ട് മുൻപ് സുരക്ഷ പരിശോധനക്കല്ലാതെ എയർ ഹോസ്റ്റസ് നമ്മുടെ അടുത്തേക്ക് വരുന്നില്ല. കെ എൽ എം ഒരു പൊതി നിറയെ ഭക്ഷണ സാധനങ്ങൾ ഓരോ സീറ്റിലും തന്നിട്ട് പോയി, വെള്ളം ഉൾപ്പടെ, ഇടക്കുള്ള സെർവിങ്, ഡ്യൂട്ടി ഫ്രീ ഒന്നുമില്ല. യൂറോപ്പിൽ ഉള്ള ഫ്ലൈറ്റുകളിൽ പഴയത് പോലെ കോഫീ സർവീസ് ഒക്കെ ഉണ്ട്.

കൊച്ചി വിമാനത്താവളത്തിൽ പൊതുവെ കാര്യങ്ങൾ വളരെ നന്നായിട്ടാണ് പോകുന്നത്, എല്ലാവർക്കും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അറിയാം എന്ന് തോന്നി. കൈ കഴുകാനും, സ്പ്രേയും, ഫേസ് ഷീൽഡും, മാസ്കും ഒക്കെ ആവശ്യത്തിന് സമയത്ത് തന്നെ ലഭ്യമാണ്.

ഡൽഹി വിമാനത്താവളത്തിൽ പക്ഷെ സാമൂഹിക അകലം ഒന്നുമില്ല. രാത്രി പന്ത്രണ്ടു മണിക്കുള്ള വിമാനത്തിന് രാവിലെ മുതൽ ആളുകൾ വന്നു വിമാനത്താവളത്തിന് മുന്നിൽ കുത്തിയിരിക്കയാണ്, അവിടെ ടോയ്‌ലറ്റ് സൗകര്യം കൂടാതെ ഇരിക്കാൻ ആവശ്യത്തിന് കസേര കൂടി ഇല്ല, വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ് മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിന്റെ അകത്തേക്ക് കയറ്റൂ, അപ്പോഴക്കും വലിയ തിരക്കാകും. വിമാനത്താവളത്തിന് അകത്തേക്ക് കയറുന്ന ഗേറ്റിന് മുന്നിൽ ഒരു മണിക്കൂറിലേറെ ക്യു നിൽക്കുന്ന കുട്ടികളും പ്രായമായവരും ഉൾപ്പടെ ഉള്ളവരെ കണ്ടു. കൊറോണക്കാലത്ത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്, ഒഴിവാക്കേണ്ടതാണ്. ലോകത്തെ മറ്റു വിമാനത്താവളങ്ങളിലെ പോലെ ടിക്കറ്റ് ഉള്ളവർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നമേ ഉള്ളൂ.

സ്വിറ്റസലർലണ്ടിൽ ഇപ്പോഴും ഏതാണ്ട് കേരളത്തിലെ അത്ര തന്നെ (ആളോഹരി) പ്രതിദിന കേസുകൾ ഉണ്ട്. പക്ഷെ ഇവിടെ ആളുകൾ മാസ്ക് ധരിക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ കൊറോണയുടെ ഒരു പ്രതീതിയും ഇല്ല. ട്രെയിനുകളും ബസുകളും ഓടുന്നുണ്ട്, അതെല്ലാം ഫുൾ തന്നെയാണ്, റെസ്റ്റോറന്റുകളിൽ സാമൂഹിക അകലത്തിന് പ്രത്യേക നിബന്ധനകൾ ഇല്ല, കുട്ടികൾ പാർക്കിൽ കളിക്കുന്നുണ്ട്. അടുത്ത മാസം സ്‌കൂൾ പതിവ് പോലെ തുറക്കും എന്നാണ് വായിച്ചത്. കേരളത്തിലും ഏറ്റവും വേഗത്തിൽ സ്‌കൂളുകൾ തുറക്കണം എന്ന അഭിപ്രായം എനിക്കുണ്ട്, അതുകൊണ്ട് എന്തൊക്കെ മുൻകരുതലുകൾ ആണ് സ്വിറ്റ്‌സർലൻഡിൽ സ്‌കൂളിൽ എടുക്കാൻ പോകുന്നത് എന്ന് അന്വേഷിച്ച് എഴുതാം.

മാസങ്ങൾക്ക് ശേഷം വീട്ടിൽ എത്തുമ്പോൾ ഒരു കുന്നു ബില്ലുകൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നതൊഴിച്ചാൽ മറ്റെല്ലാം അതുപോലെ തന്നെയുണ്ട്. ഇവിടെ ക്വാറന്റൈൻ നിബന്ധന ഇന്ത്യക്കാർക്ക് ഇല്ലെങ്കിലും ഞാൻ ഒരാഴ്ച സെല്ഫ് ഐസൊലേഷനിൽ ആയിരിക്കും, അത് കഴിഞ്ഞാൽ ഒരു പക്ഷെ ബെയ്‌റൂട്ടിലേക്ക് പോകേണ്ടി വരും. അതിനുള്ള തയ്യാറെടുപ്പ് എന്താണെങ്കിലും നടത്തണം.

നിങ്ങളിൽ പലരും ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ പഠിക്കുന്നിടത്തു നിന്നും നാട്ടിൽ എത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ആയിരിക്കുമല്ലോ. അവർക്കായി കുറച്ചു നിർദ്ദേശങ്ങൾ നൽകാം.

1. നാട്ടിൽ നിന്നും തിരിച്ച് ജോലി സ്ഥലത്തേക്കോ പഠന സ്ഥലത്തേക്കോ പോകണമോ എന്നുള്ള തീരുമാനം പല കാര്യങ്ങളെ അനുസരിച്ച് ഇരിക്കും. നിങ്ങളുടെ ജോലിയുടെ രീതി, നിങ്ങളുടെ ജോലി നാട്ടിൽ നിന്ന് തന്നെ ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണോ, നിങ്ങളുടെ എംപ്ലോയർ ഈ നിങ്ങൾ നാട്ടിൽ ജോലി ചെയ്യുന്നതിൽ സംതൃപ്തനാണോ, കുട്ടികളുടെ പഠനത്തെയും സാമൂഹ്യ ജീവിതത്തെയും നാട്ടിലെ ജീവിതം ബാധിക്കുന്നുണ്ടോ, നിങ്ങൾ തിരിച്ചു പോകാൻ ശ്രമിക്കുന്ന നാട്ടിൽ ഇപ്പോൾ കൊറോണയുടെ സ്ഥിതി എങ്ങനെയാണ്, അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ കഴിഞ്ഞ ആറുമാസത്തിനകം കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടോ എന്നിങ്ങനെ അനവധി ചോദ്യങ്ങൾ ഉണ്ട്. ഇതിൽ എല്ലാ ചോദ്യത്തിനും ഒരു പോലെ നല്ല ഉത്തരം കിട്ടി എന്ന് വരില്ല, ജീവിതം എന്നുള്ളത് ഒരു ബാലൻസ് ഓഫ് റിസ്ക് ആണല്ലോ. ഈ തീരുമാനം നിങ്ങൾ തന്നെ എടുത്തേ പറ്റൂ. പക്ഷെ വിമാനയാത്രയെ പേടിച്ചിരിക്കേണ്ടതില്ല എന്നാണ് എന്റെ ഉപദേശം.

2. യാത്ര ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ ഏറ്റവും ഷോർട്ട് ആയിട്ടുള്ള റൂട്ടും ഏറ്റവും മിനിമം കണക്ഷനും ഉള്ള റൂട്ട് തന്നെ നോക്കുക. എത്ര സമയം വിമാനത്തിൽ ഇരിക്കുന്നു എന്നതും എത്രമാത്രം ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നു എന്നതും നമ്മുടെ റിസ്ക്ക് കൂട്ടുകയാണ്. നേരിട്ട് ഗൾഫ് അല്ലെങ്കിൽ സിംഗപ്പൂർ വഴി പോകാൻ സാധിക്കുമെങ്കിൽ എ റൂട്ട് ആണ് നല്ലത്.

3. ബിസിനസ്സ് ക്‌ളാസ് ടിക്കറ്റ് എടുക്കാൻ സാഹചര്യം ഉള്ളവർ അതെടുക്കുന്നത് അല്പം എങ്കിലും റിസ്ക് കുറയ്ക്കും. ഇക്കോണമി ക്‌ളാസിൽ ആണ് ടിക്കറ്റ് എങ്കിൽ വിന്ഡോ സീറ്റ് ചോദിച്ചു വാങ്ങുന്നതാണ് നല്ലത്, ഏറ്റവും കുറച്ച് ആളുകളുമായി ബന്ധപ്പെടുന്നത് അവരാണ്.

4. വിമാനത്താവളത്തിൽ പരമാവധി കുറച്ചു സമയം ചിലവാക്കുക എന്നതാണ് ലക്‌ഷ്യം. എയർ ഇന്ത്യക്ക് ഇപ്പോൾ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം, ക്യു നില്കുനന്നത് ഒഴിവാക്കാൻ ശ്രമിക്കുക, എയർപോർട്ടിൽ സീറ്റുകൾ സാമൂഹിക അകലം ഒക്കെ മാർക്ക് ചെയ്താണ് ഇട്ടിട്ടുള്ളത്, അത് എല്ലാ സമയവും പാലിക്കുക.

4. മാസ്ക് എല്ലാ സമയവും ഉപയോഗിക്കുക. ഗ്ലോവ് ഉണ്ടാകുന്നതും നല്ലതാണ്. കൂടുതൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (കവറോൾ തൊട്ട് തൊപ്പി വരെ) എന്തും ആകാം. മിക്കവാറും ആളുകൾ മാസ്കും ഷീൽഡും മാത്രമേ ധരിക്കുന്നുള്ളൂ. ഫുൾ സ്ലീവ് വസ്ത്രങ്ങൾ നല്ല ആശയം ആണെന്ന് തോന്നി.

5. ഓരോ നാലു മണിക്കൂറിലും മാസ്ക് മാറ്റി പുതിയത് വക്കണം എന്നാണ് കെ എൽ എം നിർദ്ദേശിച്ചത്, ഞാൻ അതാണ് കൊച്ചി മുതൽ പ്രയോഗിച്ചതും ആവശ്യത്തിന് മാസ്ക് കയ്യിൽ കരുതുക.

6. കുട്ടികൾ ഒക്കെ കൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഭക്ഷണവും വെള്ളവും ആവശ്യത്തിന് കരുതുക. വിമാനത്തിൽ ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നതാണ് ബുദ്ധി, കിട്ടിയാൽ അതൊരു കുഴപ്പമല്ലലോ.

7. എന്റെ സുഹൃത്ത് ഡോക്ർ മനു Manu Viswam ഒരു ചെറിയ കുപ്പി സാനിറ്റൈസർ സ്പ്രേ തന്നിരുന്നു. ഈ യാത്രയിൽ ഏറ്റവും ഉപകാരപ്പെട്ടത് അതാണ്. ടോയ്‌ലറ്റിൽ ഉൾപ്പടെ ഇരിക്കുന്ന സീറ്റുകൾ ഒക്കെ അല്പം എങ്കിലും ഒന്ന് സാനിറ്റൈസ് ചെയ്യാൻ ഏറെ ഉപകാരപ്പെടും.

8. ഓരോ രാജ്യത്തും പുതിയ പുതിയ ഫോമുകൾ പൂരിപ്പിക്കാനുണ്ട്, അതുകൊണ്ട് ഒരു പേന എങ്ങനെയും കയ്യിൽ കരുതണം.

9. ഇന്ത്യയിൽ യാത്രചെയ്യുമ്പോൾ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും വിദേശത്തേക്ക് പോകുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് ചെയ്യുന്നതും ശരിയായ കാര്യമാണ്. ആരും ചോദിച്ചില്ലെങ്കിലും ചുരുങ്ങിയത് നമുക്ക് രോഗം ഇല്ല എന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യാമല്ലോ.

10. യാത്രയിൽ ഒരിടത്തും ചിരിക്കുന്ന മുഖങ്ങൾ കാണാനില്ല എന്നത് യാത്രയെ അല്പം ഗ്ലൂമി ആകുന്നുണ്ട്. അതുകൊണ്ട് തന്നെ പോസിറ്റീവ് ആയ എന്തെങ്കിലും ഒക്കെ വായിക്കാനെടുക്കുന്നത് നാന്നായിരിക്കും. മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങൾ ഞാൻ ധൈര്യമായി നിർദ്ദേശിക്കുന്നു.

ഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്ക് ഉണ്ട്, പക്ഷെ അതിനെ മറ്റുള്ള റിസ്കുകളും ആയി താരതമ്യം ചെയ്യുക. ആവശ്യമെങ്കിൽ വിമാനയാത്രകൾ ചെയ്യാം എന്ന് തന്നെയാണ് എന്റെ പരിപാടി. താൽക്കാലത്തെ പ്ലാൻ അനുസരിച്ച് ഒക്ടോബറിൽ നാട്ടിൽ വീണ്ടും കാണും. പക്ഷെ വെബ്ബിനാറും ഇന്റർവ്യൂവും ഒക്കെ എവിടെ നിന്നും ചെയ്യാം എന്നുള്ളത് കൊണ്ട് നാട്ടിലെ കാര്യങ്ങളിൽ പഴയതിലും കൂടുതൽ ആക്റ്റീവ് ആയിരിക്കുകയും ചെയ്യും. രണ്ടായിരത്തി ഇരുപത്തി ഒന്നും അസംബ്ലി തിരഞ്ഞെടുപ്പും ഒക്കെ വരികയല്ലേ !

മുരളി തുമ്മാരുകുടി

https://www.facebook.com/1093158009/posts/10221964752563251/

Back to top button
error: