TRENDING

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടന്ന തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീരുമാനമെടുക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസ്സാക്കാന്‍ സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈനില്‍ മന്ത്രിസഭായോഗം നടന്നത്.

Back to top button
error: