KeralaNEWS

വെട്ടിക്കുറക്കുമോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും?

കേരളം കടക്കെണിയിലേക്ക് എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. നമുക്ക് വസ്തുതകൾ ഒന്ന് പരിശോധിക്കാം. കേരളമടക്കം 5 സംസ്ഥാനങ്ങളുടെ ധനസ്ഥിതി ഗുരുതരാ വസ്ഥയിലേക്ക് നീങ്ങുന്നു എന്നാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നത്തിന്റെ പൊതുകടം വളരെ കൂടുതലാണ്. ശമ്പളം, പെൻഷൻ, പലിശ മറ്റു ഭരണചെലവുകൾ എന്നിവയിൽ ഗണ്യമായ കുറവ് ഉണ്ടാകണം എന്നാണ് റിസർവ് ബാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്.

സർക്കാർ തുടർച്ചയായി വലിയ തുകകളാണ് ബജറ്റിനു പുറത്തു നിന്നും കടം എടുക്കുന്നത്.2022 ൽ സംസ്ഥാനത്തിന്റ കടം 3,39,939 കോടിയായി ഉയർന്നിരിക്കുകയാണ്. നിത്യ നിദാന ചിലവുകൾക്ക് പോലും കടം എടുക്കേണ്ട അവസ്ഥ. കൂടാതെ കിഫ്‌ബി വഴി ബജറ്റിനു പുറത്തുള്ള കടമെടുപ്പ് വേറെയും.

കേന്ദ്ര സർക്കാരിൽ നിന്ന് ഗ്രാന്റ് ആയും, ജി എസ് ടി വഴിയും പണം ലഭിച്ചത് കൊണ്ട് ട്രഷറി പൂട്ടിയില്ല. കേന്ദ്ര ധനകാര്യ കമ്മിഷന്റെ വിലയിരുത്തൽ അനുസരിച്ചു ഏറ്റവും ഉയർന്ന റവന്യു കമ്മിയുള്ള സംസ്ഥാനം കേരളമാണ്. ഒരു നിയന്ത്രണവും ഇല്ലാതെയുള്ള ചിലവാണ് ഇവിടെ നടക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തം.

2020-21 ൽ ശമ്പളച്ചിലവ് 28,763 കോടിയായിരുന്നത് 21-22 ആയപ്പോൾ 45,585 കോടി രൂപയായി ഉയർന്നു. ശമ്പള വർധന 58 %. പെൻഷൻ 18,943 കോടി രൂപയിൽ നിന്ന് 26,898 കോടിയായും ഉയർന്നു. അതായത് 42 %. ഈ രീതിയിൽ ശമ്പള-പെൻഷൻ വർദ്ധനവ് നടപ്പാക്കിയാൽ ധനസ്ഥിതി കൂപ്പുകത്തും. ഇതറിയാത്തവരാണോ കേരളം ഭരിക്കുന്നത്‌. അഞ്ചു വർഷം കൂടുമ്പോഴുള്ള ശമ്പള-പെൻഷൻ വർദ്ധനവ് സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയുടെ അടിത്തറ ഇളക്കി. ശമ്പളം, പെൻഷൻ, നിത്യനിദാന ചിലവുകൾ കഴിഞ്ഞാൽ മറ്റൊന്നിനും പണം തികയാത്ത അവസ്ഥ.

കേന്ദ്രത്തിൽ പോലും 10 വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഇവിടെ ആകട്ടെ 6 വർഷത്തിലും!!20 വർഷം സർവീസ് ഉള്ള ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ വാങ്ങുന്ന ശമ്പളം 60,000/ രൂപയാണ് എന്ന് പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.10 വർഷം സർവീസ് ഉള്ള കെ എസ് ഇ ബി ഓവർസിയർ വാങ്ങുന്നത് 1 ലക്ഷം മുകളിൽ ആണ്.

ആളുകൾക്ക് ജീവിക്കാൻ ഉള്ളത് മാന്യമായി നൽകണം. പക്ഷെ രാജ്യത്തെ ജനങ്ങളുടെ വികസനം ഇല്ലാതാക്കി, പട്ടിണിക്കിട്ട് ആകരുത് ശമ്പളവും പെൻഷനും വർധിപ്പിക്കേണ്ടത്. കർഷകനോ, കർഷക തൊഴിലാളികൾക്കോ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ ഈ ആനുകൂല്യങ്ങൾ ലഭിന്നില്ല.സർക്കാർ ജീവനക്കാർ പിരിയുമ്പോൾ ലഭിക്കുന്നത് ലക്ഷങ്ങൾ. എന്നാൽ കർഷകർക്കൊ, മറ്റു ഏതെങ്കിലും വിഭാഗങ്ങൾക്കോ ഈ സംരക്ഷണം ലഭിക്കുന്നുണ്ടോ?എല്ലാ കുടുംബങ്ങൾക്കും നിത്യ നിദാന ചിലവുകളിൽ വലിയ വ്യത്യാസം ഇല്ല താനും. സർക്കാർ ജീവനക്കാരും, പെൻഷൻകാരും ജീവിച്ചാൽ മതി എന്നാണോ ഇടതുപക്ഷ സർക്കാരിന്റെയും നിലപാട്.

ഇതിൽ ഒരു മാറ്റം അനിവാര്യമാണ്. ശമ്പളം, പെൻഷൻ, മറ്റു ഭരണചിലവുകൾ എന്നിവയിൽ ഗാണ്യമായ കുറവ് വരുത്തണം എന്നാണ് റിസർവ് ബാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിലെ അവസ്ഥ നമുക്ക് മുന്നിൽ ഉണ്ട്.ഓരോ പൗരനും മാന്യമായി ജീവിക്കാനുള്ള അവസ്ഥ സംജാതമാക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. സർക്കാർ ജീവനക്കാരും, പെൻഷൻ കാരും മാത്രമല്ല കേരളത്തിൽ ജീവിക്കുന്നത് എന്ന് സർക്കാർ ഓർമിക്കണം.

 

Back to top button
error: