IndiaLead NewsNEWS

ഹെലികോപ്റ്റര്‍ ദുരന്തം: 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വിടപറഞ്ഞ സൈനികരില്‍ 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. ലാന്‍സ് നായിക് ബി. സായി തേജ,ലാന്‍സ് നായിക് വിവേക് കുമാര്‍, മലയാളിയും ജൂനിയര്‍ വാറണ്ട് ഓഫീസറുമായ പ്രദീപ് ദാസ്,വിങ് കമാന്‍ഡര്‍ പ്രിഥ്വി സിംഗ് ചൗഹാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
നേരത്തെ ബിപിന്‍ റാവത്ത്, ഭാര്യ മധുലിമ റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ദില്ലിയില്‍ സംസ്‌കരിച്ചിരുന്നു.
ജൂനിയര്‍ വാറന്റ് ഓഫീസര്‍ തൃശൂര്‍ സ്വദേശി പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. കേരള അതിര്‍ത്തിയില്‍ വെച്ച് മന്ത്രിമാരായ കെ രാജനും കെ കൃഷ്ണന്‍കുട്ടിയും പ്രദീപിന്റെ മൃതദേഹം ഏറ്റുവാങ്ങും.

സൂളൂര്‍ വ്യോമത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്.11 മണി മുതല്‍ സുളൂര്‍ വ്യോമസേന സ്റ്റേഷനില്‍ പൊതു ദര്‍ശനം നടക്കും. പിന്നീട് തൃശ്ശൂരിലേക്ക് കൊണ്ട് വരും. നാലു മണിയോടെ പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് അവസരമൊരുക്കും. ശേഷം വീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.
ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാന്‍ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാന്‍ കഴിയാതിരുന്നത്. കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട 14 യാത്രികരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരും മരിച്ചിരുന്നു.

രക്ഷപ്പെട്ട ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.

Back to top button
error: