വെടിനിര്‍ത്തല്‍ അര്‍ഥശൂന്യമെന്ന് ഹിസ്ബുള്ള; തെക്കന്‍ മേഖലകളില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യാപക ബോംബിംഗ്; ബഫര്‍ സോണില്‍നിന്ന് പിന്‍മാറില്ല; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും

ബെയ്‌റൂട്ട്/ജെറൂസലേം: ഇസ്രായേലുമായുള്ള യുദ്ധത്തില്‍ യുഎസ് മധ്യസ്ഥതയില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമെന്നു ഹിസ്ബുള്ള. വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം. അതിനിടെ, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ഇസ്രായേലി ഡ്രോണ്‍ വെടിവെച്ചിട്ടതായും ലബനന്‍ അധികൃതര്‍ അറിയിച്ചു.
വൈറ്റ് ഹൗസില്‍ ഇസ്രായേല്‍, ലബനന്‍ അംബാസഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചത്. ലബനന്‍, ഇസ്രായേല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ശത്രുതയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, ദക്ഷിണ ലബനനില്‍ ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച ‘ബഫര്‍ സോണില്‍’ (സുരക്ഷാ മേഖല) സൈന്യത്തെ നിലനിര്‍ത്തിയിട്ടുണ്ട്.
‘കൊലപാതകങ്ങള്‍, ഷെല്ലാക്രമണം, വെടിവയ്പ്പ് എന്നിവയുള്‍പ്പെടെയുള്ള ശത്രുതാപരമായ പ്രവൃത്തികളില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണ്. ദക്ഷിണ മേഖലയിലെ ഗ്രാമങ്ങളും പട്ടണങ്ങളും ഇസ്രായേല്‍ തകര്‍ക്കുകയാണ്’- വെടിനിര്‍ത്തല്‍ നീട്ടിയതിനോട് പ്രതികരിക്കവെ, ഹിസ്ബുള്ളയുടെ അലി ഫയാദ് പറഞ്ഞു: ‘ഓരോ ഇസ്രായേലി ആക്രമണവും… ആനുപാതികമായ രീതിയില്‍ പ്രതികരിക്കാനുള്ള അവകാശം പ്രതിരോധ നിരയ്ക്ക് (ഹിസ്ബുള്ള) നല്‍കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
ബഫര്‍ സോണ്‍
ഏപ്രില്‍ 16-ലെ കരാര്‍ പ്രകാരം യുദ്ധസമയത്ത് പിടിച്ചെടുത്ത ദക്ഷിണ ലബനനിലെ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറേണ്ടതില്ല. ഈ മേഖല ലബനന്റെ ഉള്ളിലേക്ക് 5 മുതല്‍ 10 കിലോമീറ്റര്‍ (3 മുതല്‍ 6 മൈല്‍) വരെ വ്യാപിച്ചു കിടക്കുന്നു.
യുദ്ധസമയത്ത് ഇസ്രായേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ട ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ നിന്ന് വടക്കന്‍ ഇസ്രായേലിനെ സംരക്ഷിക്കാനാണ് ബഫര്‍ സോണ്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ പറയുന്നു.
ഇറാന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് 2-ന് ഹിസ്ബുള്ള വെടിവെപ്പ് തുടങ്ങിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം വീണ്ടും കടുത്തത്. വാഷിംഗ്ടണ്‍ ടെഹ്റാനുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലബനനിലെ വെടിനിര്‍ത്തല്‍ രൂപപ്പെട്ടത്. എങ്കിലും ഏതൊരു വിശാലമായ സമാധാന കരാറിലും ലബനനെ ഉള്‍പ്പെടുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 2 മുതല്‍ ലബനനില്‍ 2,500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ലബനന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.
താമസക്കാര്‍ ഒഴിഞ്ഞുപോകണം
വെള്ളിയാഴ്ച ദക്ഷിണ ഗ്രാമമായ തൂലിനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു ഇസ്രായേലി ഡ്രോണ്‍ വെടിവെച്ചിട്ടതായി ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു. ഇത് ഹെര്‍മിസ് 450 വിഭാഗത്തില്‍പ്പെട്ട ഡ്രോണാണെന്നും ഉപരിതല-വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തതെന്നും ഹിസ്ബുള്ള വ്യക്തമാക്കി.
വെള്ളിയാഴ്ച മുഴുവന്‍ ബെയ്‌റൂട്ടിന് മുകളില്‍ ഇസ്രായേലി ഡ്രോണ്‍ വട്ടമിട്ടു പറക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. ദക്ഷിണ പട്ടണമായ ഡീര്‍ ആമേസിലെ താമസക്കാരോട് ഉടന്‍ വീടുകള്‍ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. അവിടെയുള്ള ‘ഹിസ്ബുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ’ നടപടിയെടുക്കാന്‍ പദ്ധതിയിടുന്നതായാണ് ഇസ്രായേല്‍ പറഞ്ഞത്.
ഇസ്രായേല്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശത്തിന് വടക്കാണ് ഡീര്‍ ആമേസ് സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 16-ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ ഈ മുന്നറിയിപ്പില്‍ ഹിസ്ബുള്ള അവിടെ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. ഇസ്രായേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഡ്രോണ്‍ തങ്ങള്‍ തടഞ്ഞതായും സൈന്യം അറിയിച്ചു.
യുദ്ധം അവസാനിക്കാന്‍ കൊതിച്ച് ജനങ്ങള്‍
തുടരുന്ന പോരാട്ടം യുദ്ധം തളര്‍ത്തിയ ലബനന്‍ ജനതയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അക്രമം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്ന യഥാര്‍ത്ഥ വെടിനിര്‍ത്തലാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറയുന്നു. ‘ഇതെന്താണ്? ഇതിനെയാണോ വെടിനിര്‍ത്തല്‍ എന്ന് വിളിക്കുന്നത്? അതോ ഇത് ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കലാണോ?’ ബെയ്‌റൂട്ടിലെ ഒരു പത്രവില്‍പ്പനക്കാരനായ 73-കാരന്‍ നയിം സാലിഹ് ചോദിച്ചു.
വടക്കന്‍ ഇസ്രായേലിലെ താമസക്കാര്‍ ഭൂരിഭാഗവും ദൈനംദിന ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും, വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുന്ന കാര്യത്തില്‍ അവര്‍ ആശങ്കാകുലരാണ്.
‘വെടിനിര്‍ത്തല്‍ വളരെ ദുര്‍ബലമാണെന്നും നിര്‍ഭാഗ്യവശാല്‍ അത് അധികകാലം നിലനില്‍ക്കില്ലെന്നുമാണ് എന്റെ അഭിപ്രായം,’ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള നഹാരിയയിലെ താമസക്കാരനായ എലിയാഡ് ഐനി പറഞ്ഞു.
ബുധനാഴ്ച ദക്ഷിണ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ‘ലബനന്‍ ഐഡിഎഫിന്റെ (ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) താല്‍ക്കാലിക സാന്നിധ്യവും, ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ശത്രുശക്തികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശവും അംഗീകരിക്കണ’മെന്ന് വ്യാഴാഴ്ച ആരംഭിച്ച ചര്‍ച്ചയുടെ തുടക്കത്തില്‍ വാഷിംഗ്ടണിലെ ഇസ്രായേല്‍ അംബാസഡര്‍ യെച്ചിയല്‍ ലൈറ്റര്‍ പറഞ്ഞു:
എന്നാല്‍ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും മാനിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമൊരുങ്ങൂ എന്നും യുഎസിലെ ലബനന്‍ അംബാസഡര്‍ നാദ മൊവാദ് റോയിട്ടേഴ്‌സിനയച്ച രേഖാമൂലമുള്ള പ്രസ്താവനയില്‍ പറഞ്ഞു.
പിന്നീടുള്ള ചര്‍ച്ചകളിലൂടെ ഇസ്രായേല്‍ സൈന്യത്തെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കുകയാണ് ലബനന്റെ ലക്ഷ്യം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനും ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനും സമീപഭാവിയില്‍ ആതിഥ്യമരുളാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും ഈ വര്‍ഷം തന്നെ സമാധാന കരാറിലെത്താന്‍ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 2-ന് ശേഷം ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളില്‍ രണ്ട് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും 15 ഇസ്രായേല്‍ സൈനികര്‍ ലബനനില്‍ മരിച്ചതായും ഇസ്രായേല്‍ പറയുന്നു.
#LebanonIsraelWar, #Hezbollah, #Israel, #DonaldTrump, #Ceasefire, #MiddleEastCrisis, #LebanonNews, #WarUpdate, #IsraelDefenseForces, #Beirut, #BorderConflict, #PeaceTalks, #GlobalPolitics, #DroneStrike, #MalayalamNews, #InternationalRelations, #SecurityZone, #MiddleEastWar2026, #HumanitarianCrisis, #BreakingNews






