Breaking NewsKeralaLead NewsNEWSpolitics

’ പോടാ പുല്ലേ പൊലീസേ’ – ആർ.ശ്രീലേഖയുടെ മുദ്രാവാക്യം; ‘അന്തസ്സുള്ള മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്; അല്ലാത്തവരെ അവ​ഗണിക്കുകയാണ് വേണ്ടത്‘- പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി

തിരുവനന്തപുരം∙ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനെ കാര്യമായി കണേണ്ടതില്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ സി.ആർ.ബിജു പറഞ്ഞു. വട്ടിയൂർക്കാവിലെ രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിജുവിന്റെ പോസ്റ്റ്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കവേ മുൻ ഡിജിപി ആർ.ശ്രീലേഖ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.

‘ ഒരാൾ പൊലീസ് ജോലിയിൽനിന്ന് വിരമിച്ചു കഴിഞ്ഞാൽ അയാൾ ഒരു സ്വതന്ത്ര പൗരൻ തന്നെയാണ്. അത് ഒരു സാധാരണ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന ആളായാലും ഡിജിപി ആയിരുന്ന ആളായാലും. വിരമിച്ച നാൽപ്പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് കേരളത്തിൽ ഉണ്ട്. അവരിൽ പലരും പല ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ട്. ഒട്ടേറെ പേർ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലരെങ്കിലും ജനപ്രതിനിധികളുമാണ്. അന്തസ്സായി വിവിധ സമൂഹിക – സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിനിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്.

Signature-ad

എവിടെയും എന്ന പോലെ വ്യത്യസ്തരായ ചിലർ ഇവിടെയും ഉണ്ടാകുക സ്വാഭാവികമാണ്. അങ്ങനെ രണ്ട് പ്രതികരണങ്ങൾ ഇതിനിടയിലും കാണാനായി. ‘പോടാ പുല്ലേ പൊലീസേ’ എന്നാണ് ഒരാളുടെ വിളിയെങ്കിൽ ‘പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കും’ എന്നാണ് അടുത്തയാൾ കയ്യടി വാങ്ങാനായി പറഞ്ഞത്. ഇതൊന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പലതരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടത്’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: