‘യുഎസുമായി പുതിയ ഘട്ട ചർച്ചകൾക്കില്ല, ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്… മുൻ ചർച്ചകൾക്കിടയിലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ മറക്കില്ല’- ഇറാൻ… കരാർ ഇന്ന് ഒപ്പിടും- ട്രംപ്

ടെഹ്റാൻ: യുഎസുമായി പുതിയ ഘട്ട ചർച്ചകൾക്ക് തങ്ങളില്ലെന്ന് വ്യക്തമാക്കി ഇറാൻ. മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കകൾക്കിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാനിലേക്ക് മധ്യസ്ഥരെ അയക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇറാൻ കരാറിനു തയാറായില്ലെങ്കിൽ രാജ്യത്തെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണി ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അതേസമയം പാക്കിസ്ഥാനിൽവച്ച് ഇന്ന് കരാറിൽ ഒപ്പിടുമെന്ന് ട്രംപ് അറിയിച്ചു. ഇതിനായി അമേരിക്കൻ സംഘം പുറപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാന് അടുത്ത ഘട്ട ചർച്ചകളെക്കുറിച്ച് നിലവിൽ പദ്ധതിയോ തീരുമാനമോ ഇല്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് എസ്മായിൽ ബഖാഇ പറഞ്ഞു. നയതന്ത്രത്തിനു തയാറാണെന്ന് അവകാശപ്പെടുമ്പോഴും, യുഎസിന്റെ ഭാഗത്തുനിന്ന് ഗൗരവകരമായ നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇറാന്റെ ചരക്കുകപ്പൽ യുഎസ് പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവും നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിനിർത്തൽ ലംഘിച്ചുവെന്നാണ് ട്രംപ് ഉയർത്തുന്ന ആരോപണം.
അതേസമയം യുഎസുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവും പറഞ്ഞു. അനുഭവങ്ങളിൽനിന്ന് യുഎസ് പാഠം പഠിക്കുന്നില്ല. ഇത് നല്ല ഫലം ഉണ്ടാക്കില്ലെന്നും ഇറാൻ വക്താവ് പറഞ്ഞു. മുൻ ചർച്ചകൾക്കിടയിലെ അമേരിക്കൻ ആക്രമണങ്ങൾ ഇറാൻ മറക്കില്ല. വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു. അക്കാര്യം ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് തുടരും. യുഎസും ഇസ്രയേലും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും വക്താവ് പറഞ്ഞു.






