കാർ ബസുമായി കൂട്ടിയിടിച്ച് അപകടം!! മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർ വെന്തുമരിച്ചു, കാറിൽ നിന്ന് രക്ഷപ്പെട്ടത് അഞ്ച്, ഒന്നര വയസുള്ള രണ്ട് മക്കൾ മാത്രം, ബസും കത്തിയമർന്നു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷോരാപൂരിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറുപേർ ദാരുണമായി വെന്തുമരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുകുട്ടികൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. യാദ്ഗിറിലെ ദേവപുരയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ഷോരാപൂരിലെ സിർവറിൽ ശ്രീവേണുഗോപാൽസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
അപകടത്തിൽ റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശി കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (മൂന്ന്), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (അഞ്ച്), ശ്രീനിധി (ഒന്നര വയസ്സ്) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.ഗുരുതരമായി പരുക്കേറ്റ ഇവരെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിൽനിന്ന് കലബുറഗിക്കുപോകുകയായിരുന്ന ബസും കാറും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറിലും ബസിലും തീപടർന്നു. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെയും പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.






