രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന്, ജനം എൽഡിഎഫിനോടൊപ്പമാണ്!! ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര് തന്നെ- പിണറായി

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ജനങ്ങൾക്ക് അറിയാം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിത്. വികസിത കേരളത്തിലേക്ക് ചുവടുവെച്ച് നിൽക്കുകയാണ് നമ്മൾ. എല്ലാ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളാകെ എൽഡിഎഫിനോടൊപ്പമാണ്.
എൽഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവരടക്കം നാടിന് വികസനം വേണമെന്ന് ചിന്തിക്കുന്നവരാണ്. ജനങ്ങൾക്ക് കൃത്യമായ അനുഭവമുണ്ട്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ആകുമ്പോൾ ഒരു തരത്തിലുള്ള അവ്യാഗ്രതകളും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പാണ്. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന് ലഭിച്ചു. ഇതിന് കാരണം എൽഡിഎഫിന്റെ സംസ്കാരം കൊണ്ടാണെന്ന് ഒരു സംശയവുമില്ലാതെ ജനം കാണുന്നു. മറ്റേതെങ്കിലും കൂട്ടർക്ക് ഇത് കഴിയില്ല.
നാടിന്റെ പുരോഗതിക്ക് തടസ്സമാകുന്ന രീതിയിൽ ഒരു പാട് പ്രതിസന്ധികൾ ഉയർന്നു വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായി ജനങ്ങൾ കാണുന്നത് ഭരണത്തിൽ നേതൃത്വം കൊടുക്കുന്ന കൂട്ടർ തന്നെ പദ്ധതികൾ നടപ്പാക്കാൻ തയ്യാറാകാതിരുന്ന ഒരു കാലമാണ്. പത്തു വർഷം മുമ്പുള്ള കാലം ജനങ്ങളുടെ ഓർമ്മയിലുണ്ട്. എന്നാൽ പ്രതിബദ്ധതയോടെ അത്തരം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ തയ്യാറായി എന്നത് അവരുടെ അനുഭവത്തിൽ ഉള്ളതാണ്.
കഴിഞ്ഞ പത്തുവർഷം നാടിന്റെ വിവിധ മേഖലകളിൽ ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനം എൽഡിഎഫ് സർക്കാർ രൂപീകൃതമായതാണെന്ന് അവർ കാണുന്നു. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുള്ളവരടക്കം സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എൽഡിഎഫ് ആകണമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ഈ കാലയളവിൽ ഒരുപാട് പ്രതിസന്ധികൾ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആകെ തകരുന്ന ഘട്ടം വന്നിട്ടുണ്ട്. മുന്നോട്ട് നീങ്ങാൻ തടസമുണ്ടാക്കും വിധത്തിലുള്ള വിവിധ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം നാടിനെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിന് സാധിച്ചു. അതെല്ലാം അതിജീവിച്ചു കൊണ്ട് എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ഇതാണ് എൽഡിഎഫിന്റെ കരുത്ത്. ഈ കരുത്തിനെ പൊളിക്കുന്നതിന് വേണ്ടി ഏതെങ്കിലും തരത്തിലുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് ഫലം കിട്ടില്ല. എല്ലാം ജനങ്ങളുടെ അനുഭവത്തിൽ ഉണ്ടാകുന്ന കാര്യമാണ്. ഞങ്ങൾ എപ്പോഴും ജനങ്ങളെയാണ് വിശ്വസിച്ചിട്ടുള്ളത്. ജനങ്ങൾ ഞങ്ങളേയും വിശ്വസിച്ചിട്ടുണ്ട്. കഴിഞ്ഞ് പത്തുവർഷം ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ യാത്ര ചെയ്തത്. അതാണ് ഈ തെരഞ്ഞെടുപ്പിലും തുടരുന്നത്.
അതുകൊണ്ടാണ് 2016-ൽ ജനം നൽകിയതിനേക്കാൾ കൂടുതൽ സീറ്റ് ആണ് 2021ൽ എൽഡിഎഫിന് നൽകിയത്. അത് ഞങ്ങളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. ഒരു സംശയവുമില്ല, 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ ജനം എൽഡിഎഫിന് നൽകും. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്, ജനം ഞങ്ങൾക്കൊപ്പമാണ്. വികസിത കേരളം, അതാണ് എൽഡിഎഫ് പറഞ്ഞ നവകേരളം. അത് ഒരു സ്വപ്നമല്ല, സാധ്യമാക്കാവുന്ന ഒരു പദ്ധതിയാണ്. അതിലേക്ക് നമുക്ക് നീങ്ങാം’- പിണറായി വിജയൻ പറഞ്ഞു. വർഗീയ നീക്കം കൊണ്ട് ആളുകളെ സ്വാധീനിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിനോടുള്ള അധമ്യമായ അനുകൂല വികാരത്തെ ഏതെങ്കിലും തരത്തിലുള്ള വർഗീയ പ്രചരണം കൊണ്ട് പൊളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള വോട്ടർമാർ പ്രബുദ്ധർമാരാണ്. പണം കൊടുത്ത് വോട്ട് സ്വാധീനിക്കുക എന്നതിനെ മറികടക്കാൻ കേരളത്തിന് കഴിയും. തെലങ്കാന മുഖ്യമന്ത്രിയെ ഡാഷ് മോനെ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘ഡാഷ് എന്നിടത്ത് അവര് പൂരിപ്പിക്കേണ്ടതാണ്. അഴിമതിക്കാര്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിട്ടുള്ളത് ഈ മുഖ്യമന്ത്രിയാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ദേഹത്തെ പറ്റി കൂടുതൽ പറയാം’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.





