ഇറാന്‍ യുദ്ധം, എല്‍പിജി വിതരണം: രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും രണ്ടു വഴിക്ക്; കമല്‍നാഥ് മുതല്‍ ശശി തരൂര്‍വരെ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി രംഗത്ത്; അവസരം മുതലാക്കി ആഞ്ഞടിച്ച് ബിജെപി; ‘രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ ഭീതി വിതയ്ക്കുന്നു’

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഹൈക്കമാന്‍ഡും നേതാക്കളും രണ്ടുവഴിക്ക്. ഇറാന്‍ യുദ്ധവും എല്‍പിജി വിതരണ സാഹചര്യവുമാണ് കോണ്‍ഗ്രസിനുള്ളില്‍ നിലവിലെ അഭിപ്രായ വ്യത്യാസത്തിനു കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും ഇന്ത്യയിലെ ഇന്ധന വിതരണ സാഹചര്യവും മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി കമല്‍നാഥ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി, യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലെ മോദി സര്‍ക്കാരിന്റെ നയതന്ത്ര നിലപാടിനെതിരെ ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോട് വിയോജിക്കുകയും സര്‍ക്കാരിന്റെ സമീപനത്തെ പ്രശംസിക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വിദേശനയം ‘അപകടത്തിലായ ഒന്നാണ്’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇതിനെ ‘ഉത്തരവാദിത്തമുള്ള ഭരണതന്ത്രം’ എന്നാണ് വിളിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെ കേന്ദ്രം അപലപിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഖമേനിയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ അനുശോചന പുസ്തകത്തില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പിട്ടു. ഇത് ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായാണ് അടയാളപ്പെടുത്തുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെക്കുറിച്ച് ടിവി വാര്‍ത്താ ചാനലില്‍ സംസാരിക്കവെ, ‘സര്‍ക്കാര്‍ ശരിയായ കാര്യമാണ് ചെയ്യുന്നത്’ എന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു.
വ്യാഴാഴ്ച രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ – മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും – സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തിന്റെ രീതിയെ പ്രശംസിച്ചു.
എക്‌സിലെ തുടര്‍ച്ചയായ പോസ്റ്റുകളിലൂടെ ആനന്ദ് ശര്‍മ്മ സര്‍ക്കാരിനെ അഭിനന്ദിക്കുകയും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയിലെ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ ‘പക്വതയുള്ളതും നൈപുണ്യമുള്ളതുമാണെന്ന്’ അദ്ദേഹം വിശേഷിപ്പിച്ചു.
എല്‍പിജി വിഷയത്തിലും കോണ്‍ഗ്രസ് നിലപാടിനെ കമല്‍നാഥ് തള്ളി. എല്‍പിജി ദൗര്‍ലഭ്യമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സര്‍ക്കാരിനെതിരെ നിരന്തരം രംഗത്തുവരുന്നുണ്ട്. എന്നാല്‍ കമല്‍നാഥ് പറഞ്ഞത്, ‘അത്തരം കുറവുകളൊന്നുമില്ല. ദൗര്‍ലഭ്യമുണ്ടെന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്’ എന്നാണ്.
ബിജെപി നേതാക്കള്‍ ഈ അവസരം കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ഉപയോഗിച്ചു.
‘രാജ്യത്ത് പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയ്ക്ക് ദൗര്‍ലഭ്യമില്ലെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തന്നെ സമ്മതിച്ചിരിക്കുന്നു’- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്‌സില്‍ കുറിച്ചു. ‘രാഷ്ട്രീയ ലാഭത്തിനായി ജനങ്ങള്‍ക്കിടയില്‍ ഭീതിയും അവിശ്വാസവും സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് നിര്‍ത്തേണ്ട സമയമായി’- അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ഒരു അവസരവാദിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം’എന്നായിരുന്നു ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.
കോണ്‍ഗ്രസ് രണ്ടുപക്ഷത്ത്
പാര്‍ട്ടി നേതാക്കള്‍ ഔദ്യോഗിക നിലപാട് ലംഘിക്കുന്നത് കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ പുതിയ കാര്യമല്ല. ഏപ്രിലില്‍ ജമ്മു കശ്മീരില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, 2025 മെയ് 7-ന് പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചപ്പോഴും സമാനമായ സാഹചര്യം കോണ്‍ഗ്രസ് നേരിട്ടു.
അന്ന് ശശി തരൂര്‍ പാര്‍ട്ടിയേക്കാള്‍ രാജ്യതാല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുകയും സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി സര്‍ക്കാരിന്റെ ‘രാഷ്ട്രീയ ഇച്ഛാശക്തിയെ’ വിമര്‍ശിക്കുമ്പോഴായിരുന്നു ഇത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 പാര്‍ലമെന്റേറിയന്‍മാരടങ്ങുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ രൂപീകരിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു.
തരൂരിനെയും തിവാരിയെയും പ്രതിനിധി സംഘത്തിലെ അംഗങ്ങളായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീര്‍ ഹുസൈന്‍, അമരീന്ദര്‍ സിംഗ് രാജ വാറിംഗ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരുന്നത്. യുഎസും ലാറ്റിന്‍ അമേരിക്കയും സന്ദര്‍ശിച്ച ഏഴ് ഉന്നതതല പ്രതിനിധി സംഘങ്ങളിലൊന്നിന്റെ നേതാവായി ശശി തരൂര്‍ നിയമിക്കപ്പെടുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറില്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതിനേക്കാള്‍ പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടില്‍ നിന്ന് വ്യത്യസ്തമായി, തരൂരും തിവാരിയും ഓപ്പറേഷനെയും ഇന്ത്യന്‍ സായുധ സേനയുടെ കരുത്തിനെയും പ്രശംസിച്ചു. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രസ്താവനകളില്‍ നിന്ന് അകലം പാലിച്ചു.
ഇതിന്റെ ഫലമായി, 2025-ലെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള പാര്‍ലമെന്ററി ചര്‍ച്ചയില്‍ തിവാരിക്കും തരൂരിനും സംസാരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയില്ല. യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം കോണ്‍ഗ്രസിനെ വീണ്ടും വിഭജിച്ചു. ആനന്ദ് ശര്‍മ്മ സര്‍ക്കാരിനെ പ്രശംസിക്കുമ്പോള്‍, എല്‍പിജി വിഷയത്തില്‍ തന്റെ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുമ്പോഴും സാഹചര്യം വ്യക്തമാക്കിക്കൊണ്ട് കമല്‍നാഥ് രംഗത്തെത്തി.
‘പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യന്‍ നയതന്ത്രം പക്വതയുള്ളതും നൈപുണ്യമുള്ളതുമാണ്, അപകടകരമായ സാഹചര്യങ്ങളെ അത് ഒഴിവാക്കി. ഇന്ത്യയുടെ പ്രതികരണം ദേശീയ സമവായത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പിന്തുണയോടെ ആയിരിക്കണം’- ആനന്ദ് ശര്‍മ്മ പറഞ്ഞു. പ്രവചനാതീതവും അസ്ഥിരവുമായ സാഹചര്യത്തിലെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കളെ അറിയിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ ദേശീയ സംവാദം തുടരണം. ദേശീയ താല്‍പ്പര്യത്താല്‍ നയിക്കപ്പെടുന്ന ദേശീയ ഐക്യവും പക്വമായ പ്രതികരണവുമാണ് ഈ സമയത്തെ ആവശ്യം’- എന്ന് അദ്ദേഹം വ്യക്തമാക്കി. പേര്‍ഷ്യയുമായുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിന് പുറമെ ഊര്‍ജ്ജ പ്രതിസന്ധിയുടെ ചോദ്യവും ഇവിടെയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
പാചകവാതകത്തെച്ചൊല്ലി രാഷ്ട്രീയ നേട്ടത്തിനായി ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് കമല്‍നാഥ് ആരോപിച്ചു. ‘സംസ്ഥാനത്ത് (മധ്യപ്രദേശ്) പാചകവാതകത്തിന് കുറവില്ല’ എന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാക്കളില്‍ നിന്നുള്ള ഈ പുതിയ പ്രതികരണങ്ങള്‍, രാജ്യത്തിന്റെ വിദേശനയത്തെയും ആഭ്യന്തര എല്‍പിജി വിതരണത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ അവര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുമായി എത്രത്തോളം വിയോജിക്കുന്നു എന്ന് കാണിക്കുന്നു.
#BreakingNews, #CongressSplit, #RahulGandhi, #ShashiTharoor, #KamalNath, #AnandSharma, #IranWar, #LPGShortage, #IndianPolitics, #MalayalamNews, #വാർത്തകൾ, #കോൺഗ്രസ്, #രാഹുൽഗാന്ധി, #രാഷ്ട്രീയം, #ModiGovernment, #ForeignPolicy, #DailyhuntIndia, #TrendingNow, #InternalConflict, #PoliticalUpdates #GoogleNews, #CongressVsCongress, #WestAsiaCrisis, #IndiaDiplomacy, #OperationSindoor, #ManishTewari, #BJPvsCongress, #PoliticalNews, #FuelCrisis, #NationalUnity, #Debate, #IndiaIranRelations, #OppositionUnity, #CurrentAffairs, #ViralNews, #InsidePolitics, #CongressLeaders, #LPGSupply, #Diplomacy, #NewsAlert






