Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

നൊവോറോസിയ! പുതിയ റഷ്യയിലേക്ക് സ്വാഗതം! അഞ്ചിലൊന്ന് ഭാഗം നിയന്ത്രണത്തില്‍; റോഡ് ശൃംഖലകള്‍, റെയില്‍വേ, തുറമുഖം; പണം വാരിയെറിഞ്ഞ് അധിനിവേശ യുക്രൈനെ അടിമുടി മാറ്റി പുടിന്‍; സ്വര്‍ണ- കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു; ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത്

യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ വലിയതോതില്‍ നിഷ്‌ക്രിയമായിരുന്ന അധിനിവേശ യുക്രേനിയന്‍ തുറമുഖങ്ങള്‍ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ നവീകരിക്കുകയും വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്. കരിങ്കടലുമായി ബന്ധിപ്പിക്കുന്ന അസോവ് കടലിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.

തീയാളുന്ന ട്രെയിനുകള്‍, കത്തുന്ന പാളങ്ങള്‍, കറുത്ത പുക.

യുക്രേനിയന്‍ പോരാളികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍, യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലൂടെ റഷ്യ നിര്‍മ്മിക്കുന്ന വിശാലമായ റെയില്‍വേ സംവിധാനത്തിന് നേരെ നടത്തിയ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ രേഖപ്പെടുത്തുന്നു. എന്നാല്‍ മോസ്‌കോയുടെ ദ്രുതഗതിയിലുള്ള വ്യവസായ വിപുലീകരണത്തിന്റെ വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഈ ശ്രമങ്ങള്‍ മതിയാകുന്നില്ലെന്നു മാത്രം.

Signature-ad

റഷ്യയുടെ വിതരണ ശൃംഖലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും, റഷ്യന്‍ നിയന്ത്രണം ശക്തമാകുന്നത് എതിര്‍പ്പുകളെ ഇല്ലാതാക്കുന്നെന്നും ഡൊനെറ്റ്സ്‌ക് മേഖലയിലെ യുക്രൈനിയന്‍ പോരാളി പറഞ്ഞു. (സുരക്ഷാ കാരണങ്ങളാല്‍ തന്റെ സൈനിക കോള്‍-സൈന്‍ ആണ് അദ്ദേഹം ഉപയോഗിച്ചത്). ‘റെയില്‍വേയ്ക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ സര്‍വ ശക്തരല്ല’- അദ്ദേഹം പറഞ്ഞു.

ക്രെംലിന്‍ (റഷ്യ) പറയുന്നതനുസരിച്ച്, ഈ അധിനിവേശ പ്രദേശങ്ങള്‍ ‘നൊവോറോസിയ’ (Novorossiya) അഥവാ പുതിയ റഷ്യയെ പ്രതിനിധീകരിക്കുന്നു. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പടിഞ്ഞാറ് യുക്രേനിയന്‍ സേനയ്ക്കെതിരെ റഷ്യ വിനാശകരമായ യുദ്ധം തുടരുമ്പോഴും, കിഴക്കും തെക്കും തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ഗതാഗത, വ്യാപാര അടിസ്ഥാന സൗകര്യങ്ങളുടെ നീണ്ടുനില്‍ക്കുന്ന വിപുലീകരണത്തിനായി നൂറുകണക്കിന് ദശലക്ഷം ഡോളറാണ് റഷ്യ ഒഴുക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയിലെ മറ്റു മേഖലകളുടെ വികസനത്തിനു നീക്കിവച്ച പണത്തേക്കാള്‍ കൂടുതലാണ് ഈ ചെലവിടല്‍. സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും, ധാന്യങ്ങളുടെയും ധാതു വിഭവങ്ങളുടെയും ഗതാഗതം സുഗമമാക്കുന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ പദ്ധതികള്‍ക്കു പിന്നില്‍ മോസ്‌കോയുടെ ദീര്‍ഘകാല പദ്ധതിയാണ്- പിടിച്ചെടുത്ത പ്രദേശങ്ങളെ റഷ്യയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ ഡോണ്‍ബാസ് മേഖലയും ഉള്‍പ്പെടുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പിന്തുണയോടെ നടക്കുന്ന ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാണ് ഇവിടം.

വമ്പന്‍ മുതല്‍ മുടക്ക്

റഷ്യന്‍ നിയന്ത്രിത ഉക്രെയ്‌നില്‍ നടക്കുന്ന മാറ്റങ്ങളുടെ ആദ്യത്തെ വിശദമായ വിവരങ്ങളും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങള്‍, ഔദ്യോഗിക റഷ്യന്‍ ടെണ്ടര്‍ രേഖകള്‍, പരസ്യ പ്രസ്താവനകള്‍, കയറ്റുമതി, ചരക്ക് വിവരങ്ങള്‍ എന്നിവയുടെ വിശകലനത്തിലൂടെയും ഉക്രേനിയന്‍ ഉദ്യോഗസ്ഥരുമായും അധിനിവേശ പ്രദേശങ്ങളിലെ മുന്‍ താമസക്കാരുമായും നടത്തിയ അഭിമുഖങ്ങളിലൂടെയുമാണ് ഈ പരിശോധന നടത്തിയത്.

റഷ്യ യുക്രെയ്‌നില്‍ പൂര്‍ണതോതിലുള്ള അധിനിവേശം തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം, അതായത് 2023-ല്‍ ആരംഭിച്ച 525 കിലോമീറ്റര്‍ (326 മൈല്‍) നീളമുള്ള പാതയുള്‍പ്പെടെയുള്ള ‘നൊവോറോസിയ റെയില്‍വേ’ (Novorossiya Railways) സംവിധാനത്തിന്റെ പണി പുരോഗമിക്കുകയാണ്. ഡോണ്‍ബാസ് ഉള്‍പ്പെടുന്ന ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, കൂടാതെ സപ്പോറീഷ്യ, ഖേര്‍സണ്‍ എന്നീ മേഖലകളിലൂടെയാണു പാത കടന്നുപോകുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങളിലൂടെ 1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘അസോവ് റിംഗ്’ (Azov Ring) സൂപ്പര്‍ ഹൈവേ ലൂപ്പിന്റെ ഭാഗമായി നിര്‍മ്മിക്കുന്നു. ഇത് ഈ പ്രദേശങ്ങളെ റഷ്യയുമായും ക്രിമിയയുമായും ബന്ധിപ്പിക്കും.

യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ വലിയതോതില്‍ നിഷ്‌ക്രിയമായിരുന്ന അധിനിവേശ യുക്രേനിയന്‍ തുറമുഖങ്ങള്‍ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ നവീകരിക്കുകയും വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്. കരിങ്കടലുമായി ബന്ധിപ്പിക്കുന്ന അസോവ് കടലിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഡൊനെറ്റ്സ്‌കിലെ മരിയുപോള്‍ നഗരത്തിന്റെ കഴിഞ്ഞ ഓഗസ്റ്റിലെ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്, റഷ്യന്‍ അധിനിവേശ കാലത്ത് ഡോക്കുകളില്‍ ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളമുള്ള പുതിയ സില്‍വര്‍ ഡോം സൗകര്യം ഉയര്‍ന്നുവന്നതായാണ്. കയറ്റുമതിക്കായി തയാറാക്കിയ കല്‍ക്കരി കുന്നുകളും സമീപത്ത് ദൃശ്യമാണ്.

 

ഉപഗ്രഹ വിശകലനം

പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ഒപ്റ്റിക്കല്‍, റഡാര്‍ ചിത്രങ്ങളിലൂടെ കടന്നുപോകാന്‍ എ.ഐ. സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. 2022 നും 2025 നും ഇടയില്‍ നാല് അധിനിവേശ പ്രദേശങ്ങളിലും അവയുമായി ബന്ധിപ്പിച്ചിട്ടുള്ള സമീപത്തെ റഷ്യന്‍ പ്രദേശങ്ങളിലുമായി 2,500 കിലോമീറ്ററിലധികം റെയില്‍വേകളും ഹൈവേകളും റോഡുകളും പുതുതായി നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

ഭാവിയില്‍ ഉണ്ടാകാനിടയുള്ള സമാധാന കരാറിന്റെ ഭാഗമായി ഈ പ്രദേശങ്ങള്‍ ഉക്രെയ്‌നിന് വിട്ടുനല്‍കാന്‍ ക്രെംലിന് ഉദ്ദേശ്യമില്ലെന്ന് നിക്ഷേപത്തിന്റെ അളവും അടിസ്ഥാന സൗകര്യ പദ്ധതികളുടെ ദീര്‍ഘകാല സ്വഭാവവും കാണിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാറിലെ നാഷണല്‍ സെക്യൂരിറ്റി ഫെല്ലോ കരോലിന ഹിര്‍ഡ് പറഞ്ഞു.

‘അധിനിവേശ ഉക്രെയ്‌നിലെ വ്യവസായത്തിലും സമ്പദ്വ്യവസ്ഥയിലും റഷ്യ വലിയ തോതില്‍ നിക്ഷേപം നടത്തുന്ന രീതി, അധിനിവേശത്തില്‍ നിന്ന് ലാഭം കൊയ്യാന്‍ അവരെ സഹായിക്കുന്നു. ഇത് ഉക്രെയ്‌നെ സാമ്പത്തികമായി റഷ്യയുമായി കെട്ടുപിണയുന്നതിനും കാരണമാകുന്നു’- അവര്‍ പറഞ്ഞു.

പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്നു നിര്‍ബന്ധം പിടിക്കുന്ന യുക്രൈന് ഇതു മോശം വാര്‍ത്തയാണ്. നാല് വര്‍ഷം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി മുഴുവന്‍ പ്രദേശവും വിട്ടുകൊടുക്കണമെന്ന യുഎസ് ആവശ്യവും അവര്‍ തള്ളിയിട്ടുണ്ട്.

അധിനിവേശ പ്രദേശങ്ങളിലെ വിലപിടിപ്പുള്ള ആസ്തികള്‍ മോസ്‌കോ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് റഷ്യന്‍ ലേല രേഖകള്‍ കാണിക്കുന്നു. ഖനികളും കാര്‍ഷിക ഭൂമികളും ഇതില്‍ ഉള്‍പ്പെടുന്നു. ഉക്രെയ്‌നിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപങ്ങളിലൊന്ന് വികസിപ്പിക്കാനുള്ള അവകാശം 2025 ഏപ്രിലില്‍ ഒരു റഷ്യന്‍ ഖനന കമ്പനി സ്വന്തമാക്കി.

കിഴക്കന്‍, തെക്കുകിഴക്കന്‍ യുക്രെയ്‌നിന്മേലുള്ള ചരിത്രപരമായ അവകാശവാദത്തെ ക്കുറിച്ചോ, തങ്ങള്‍ മാതൃരാജ്യം എന്ന് കരുതുന്ന പ്രദേശവുമായി ഈ മേഖലകളെ വീണ്ടും യോജിപ്പിക്കാനുള്ള അഭിലാഷങ്ങളെക്കുറിച്ചോ റഷ്യക്കു രഹസ്യങ്ങളില്ല. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ‘നൊവോറോസിയ’ യെക്കുറിച്ച് വലിയ പദ്ധതികളുണ്ട്. റഷ്യയുടെ സാര്‍ ചക്രവര്‍ത്തിമാരുടെ സാമ്രാജ്യത്വ ഭൂതകാലത്തില്‍ നിന്നുള്ള ഒരു പദമാണിതെങ്കിലും ആധുനിക ദേശീയവാദികള്‍ ഈ പദമാണ് അധിനിവേശ പ്രദേശങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ഡാറ്റ വിശകലനം അനുസരിച്ച് 2024 നും 2026 നും ഇടയില്‍ യുക്രെയ്‌നിലെ നാല് അധിനിവേശ പ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ റഷ്യ ഏകദേശം 11.8 ബില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. അത്തരം പദ്ധതികള്‍ക്കായി ലക്ഷ്യമിട്ടിട്ടുള്ള മറ്റ് 20 ഫെഡറല്‍ റീജണുകള്‍ക്ക് അനുവദിച്ച മൊത്തം തുകയുടെ ഏകദേശം മൂന്നിരട്ടിയാണിത്.

റഷ്യയുമായുള്ള ഈ പ്രദേശങ്ങളുടെ ‘പുനരേകീകരണത്തിന്റെ’ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി സെപ്റ്റംബര്‍ 30-ന് നടത്തിയ പ്രസംഗത്തില്‍ പുടിന്‍ ഈ പ്രദേശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിവരിച്ചു. യുദ്ധക്കെടുതികളും പതിറ്റാണ്ടുകളുടെ അവഗണനയും ഈ പ്രദേശങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റഷ്യ അവിടെ 6,350 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു. ‘ഒരു വന്‍കിട സാമൂഹിക-സാമ്പത്തിക വികസന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇത് പ്രധാനമായും നമ്മുടെ പൂര്‍വികരുടെ ചരിത്രപരമായ റഷ്യന്‍ ഭൂമികളെ പുനരുജ്ജീവിപ്പിക്കാനുള്ള പരിപാടിയാണ്’- പുടിന്‍ പ്രഖ്യാപിച്ചു.

അഞ്ചിലൊന്ന് നിയന്ത്രണത്തില്‍

നിലവില്‍ യുക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭാഗം മോസ്‌കോയുടെ നിയന്ത്രണത്തിലാണ്. ഇതില്‍ നാല് പ്രദേശങ്ങളുടെ വലിയൊരു ഭാഗം ഉള്‍പ്പെടുന്നു: ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, സപ്പോറീഷ്യ, ഖേര്‍സണ്‍. ഈ നാല് പ്രദേശങ്ങളും റഷ്യയുടെ ഭാഗമാണെന്ന് അവര്‍ ഔദ്യോഗികമായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ നീക്കത്തെ യുക്രെയ്‌നും പാശ്ചാത്യ സഖ്യകക്ഷികളും നിയമവിരുദ്ധമായ ഭൂമി കൈയേറ്റമെന്നാണു വിശേഷിപ്പിക്കുന്നത്.

പുതിയ റോഡ്, റെയില്‍വേ കണക്ഷനുകള്‍ വഴി ഉക്രെയ്‌നിലേക്കും തിരിച്ചും ആളുകളെയും സാധനങ്ങളെയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ട്രെയിനുകള്‍ക്കും ക്രിമിയന്‍ പാലം ഒഴിവാക്കാന്‍ സാധിക്കുമെന്ന് റഷ്യന്‍ അധികൃതര്‍ പറയുന്നു. ക്രിമിയന്‍ പാലമായിരുന്നു മുമ്പ് റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിച്ചിരുന്ന ഏക റോഡ്-റെയില്‍ പാത. ഈ പാലം സൈനിക, വ്യാപാര നീക്കങ്ങള്‍ക്ക് ഒരു തടസമായി മാറിയിരുന്നു. യുക്രൈന്‍ ആക്രമണങ്ങള്‍ മൂലം ഇവിടെ ഇടയ്ക്കിടെ ഗതാഗതം തടസപ്പെട്ടു.

യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിലാണ് റഷ്യന്‍ ശ്രദ്ധയെന്നാണ് യുക്രെയ്‌നിലെ HUR സൈനിക രഹസ്യാന്വേഷണ ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫ് വാഡിം സ്‌കിബിറ്റ്സ്‌കി പറഞ്ഞത്. ‘റഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ കാര്യം അടിസ്ഥാന സൗകര്യങ്ങളാണ്. അത് ഗതാഗത അടിസ്ഥാന സൗകര്യങ്ങളാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഗ്രഹ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്ന പുതിയ റെയില്‍വേ

2023 മുതല്‍, അധിനിവേശ പ്രദേശങ്ങളിലെ റെയില്‍വേ ശൃംഖലയുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി റഷ്യ ഏകദേശം 425 ദശലക്ഷം ഡോളര്‍ ചെലവഴിച്ചുവെന്ന് നൊവോറോസിയ റെയില്‍വേയും റഷ്യന്‍ റെയില്‍ വാച്ച്‌ഡോഗും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനകളില്‍ പറയുന്നു.

അധിനിവേശ പ്രദേശങ്ങളിലൂടെ തെക്കന്‍ റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന പാതയാണ് ഇതിലെ കേന്ദ്ര പദ്ധതി. ഇതിന്റെ പൂര്‍ണമായ ചിലവ് എത്രയാണെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം വ്യക്തമാക്കിയിട്ടില്ല.

2023 ജൂലൈ മുതല്‍ 2025 നവംബര്‍ വരെയുള്ള ഉപഗ്രഹ ദൃശ്യങ്ങള്‍, ഡൊനെറ്റ്സ്‌ക് മേഖലയിലെ നോവോസെലിവ്കയ്ക്കും കൊളോസ്‌കിക്കും ഇടയിലുള്ള 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാത നിര്‍മിക്കുന്നതിന്റെ ഘട്ടം ഘട്ടമായുള്ള പ്രക്രിയ കാണിക്കുന്നു.

യുദ്ധമുന്നണിയില്‍നിന്ന് സുരക്ഷിതമായ അകലത്തില്‍, ഉക്രേനിയന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വെടിക്കോപ്പുകളും സൈനിക വാഹനങ്ങളും സുരക്ഷിതമായി എത്തിക്കുന്നതിനായി റഷ്യ എങ്ങനെ പുതിയ റെയില്‍ ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് റഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഒരു ഉക്രേനിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഷ്യന്‍ റോഡ് പ്രോഗ്രാമും ദശലക്ഷക്കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് നൊവോറോസിയ ഹൈവേ പദ്ധതിയാണെന്ന് സ്റ്റേറ്റ് ടെന്‍ഡര്‍ രേഖകള്‍ കാട്ടുന്നു. ഈ ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 214 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ആകെ 20 ടെന്‍ഡറുകള്‍ കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് റഷ്യയുടെ സ്റ്റേറ്റ് പ്രൊക്യുര്‍മെന്റ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. റഷ്യന്‍ ഗതാഗത മന്ത്രാലയം കഴിഞ്ഞ വര്‍ഷം അവസാനം പറഞ്ഞത്, 2026-ല്‍ ഈ റോഡിനായി 123 ദശലക്ഷം ഡോളര്‍ കൂടി ചിലവഴിക്കുമെന്നാണ്.

ക്രിമിയ പോലെ, പക്ഷേ വേഗത കൂടുതല്‍

നിലവിലുള്ള ഹൈവേകളുടെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിന് പുതിയതും നവീകരിച്ചതുമായ റോഡുകളുടെ ശൃംഖലയാണ് ഈ റൂട്ട്. ഇത് പൂര്‍ത്തിയാകുമ്പോള്‍ 630 കിലോമീറ്റര്‍ നീളമുണ്ടാകുമെന്ന് റഷ്യയുടെ ഫെഡറല്‍ റോഡ് ഏജന്‍സിയും ഗതാഗത മന്ത്രാലയവും അറിയിച്ചു. പൂര്‍ത്തിയാക്കേണ്ട തീയതി അവര്‍ നല്‍കിയിട്ടില്ല. പാലങ്ങളുടെയും ഇന്റര്‍ചേഞ്ചുകളുടെയും നിര്‍മ്മാണവും അറ്റകുറ്റപ്പണികളും, റോഡുകള്‍ വീതി കൂട്ടുന്നതും, റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കുന്നതും പോലും ഉപഗ്രഹ ദൃശ്യങ്ങളില്‍ കാണാം.

തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ടാഗന്റോഗിനും അധിനിവേശ ഡൊനെറ്റ്സ്‌കിലെ മന്‍ഹുഷിനും ഇടയിലുള്ള 100 കിലോമീറ്റര്‍ ഭാഗത്തിന്റെ ഭൂരിഭാഗം പണികളും റോഡ് പണിക്കാര്‍ പൂര്‍ത്തിയാക്കിയതായി റോയിട്ടേഴ്‌സ് വിശകലനം വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ മരിയുപോളിന് ചുറ്റും റഷ്യ ഒരു പുതിയ ബൈപാസ് റോഡും നിര്‍മ്മിക്കുന്നുണ്ട്. ഭീമാകാരമായ അസോവ് റിംഗിന്റെ അധിനിവേശ പ്രദേശങ്ങളിലൂടെയുള്ള ഭാഗമാണ് നൊവോറോസിയ ഹൈവേ. 2030-ല്‍ ഈ ഹൈവേ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിടുന്നതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

അധിനിവേശ ക്രിമിയയിലെ ഉക്രേനിയക്കാരുടെ അവകാശങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെട്ട യുക്രെയ്‌നിന്റെ പ്രസിഡന്‍ഷ്യല്‍ പ്രതിനിധിയാണ് ഓള്‍ഹ കുരിഷ്‌കോ. കിഴക്കന്‍, തെക്കന്‍ യുക്രെയ്‌നില്‍ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള റഷ്യയുടെ നീക്കം ക്രിമിയയില്‍ ചെയ്തതിന് സമാനമാണെന്നും ഇത്തവണ അത് വളരെ വേഗത്തിലാണ് സംഭവിക്കുന്നതെന്നും കുരിഷ്‌കോ പറഞ്ഞു.

2014-ല്‍ ക്രിമിയ പിടിച്ചെടുത്ത ശേഷം, മോസ്‌കോ 19 കിലോമീറ്റര്‍ നീളമുള്ള ക്രിമിയന്‍ പാലം, ഒരു പുതിയ ഹൈവേ, രണ്ട് പവര്‍ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. അസോവ് കടലിലെ ഉക്രെയ്‌നിന്റെ അധിനിവേശ തുറമുഖങ്ങളെ പ്രയോജനപ്പെടുത്താനും റഷ്യ നീക്കം നടത്തിയിട്ടുണ്ട്. അസോവ് കടല്‍ നൂറ്റാണ്ടുകളായി പ്രധാന വ്യാപാര പാതയാണ്.

ഓഗസ്റ്റില്‍ മോസ്‌കോ മരിയുപോളിനെയും ബെര്‍ഡിയാന്‍സ്‌കിനെയും അന്താരാഷ്ട്ര കപ്പലുകള്‍ക്കായി തുറന്നിരിക്കുന്ന റഷ്യന്‍ തുറമുഖങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. കപ്പല്‍ ചാലുകള്‍ ആഴം കൂട്ടുന്നതിനും വീതി കൂട്ടുന്നതിനുമുള്ള പദ്ധതികള്‍ക്കായി 13 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള നിര്‍മ്മാണ ടെണ്ടറുകള്‍ 2023 മുതല്‍ റഷ്യന്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നവംബര്‍ വരെ, മരിയുപോള്‍, ബെര്‍ഡിയാന്‍സ്‌ക് തുറമുഖങ്ങളില്‍ നിന്ന് 18 ചരക്ക് കപ്പലുകള്‍ പുറപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇതില്‍ ഭൂരിഭാഗവും തുര്‍ക്കിയിലെ തുറമുഖങ്ങളിലേക്കാണ് പോയത്. കപ്പലുകളില്‍ എന്താണ് കൊണ്ടുപോയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 2024-ല്‍ ഈ രണ്ട് തുറമുഖങ്ങളിലും കപ്പലുകളൊന്നും പ്രവേശിക്കുകയോ പുറത്തുപോവുകയോ ചെയ്തിട്ടില്ലെന്ന് എല്‍എസ്ഇജി (LSEG) ഡാറ്റ കാണിക്കുന്നു.

വിലപ്പെട്ട പ്രകൃതി വിഭവങ്ങള്‍

റഷ്യന്‍ കസ്റ്റംസ് ഡാറ്റ അനുസരിച്ച്, 2022 മാര്‍ച്ചിനും 2025 മാര്‍ച്ചിനും ഇടയില്‍, അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞത് 13.2 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 5,08,500 മെട്രിക് ടണ്‍ കല്‍ക്കരിയും മറ്റ് വിഭവങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്. തുര്‍ക്കിയിലെയും യുണൈറ്റഡ് അറബ് എമിറേറ്റിലെയും വ്യാപാര കമ്പനികളാണ് ഈ കാലയളവില്‍ ഉക്രേനിയന്‍ കല്‍ക്കരിയുടെ പ്രധാന വാങ്ങലുകാര്‍. കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ, ഈജിപ്ത്, അള്‍ജീരിയ എന്നിവിടങ്ങളിലേക്കും ഇവ അയച്ചിട്ടുണ്ട്.

തങ്ങളുടെ വ്യാപാര ബന്ധങ്ങള്‍ സുതാര്യമായ സംവിധാനങ്ങളിലൂടെയാണ് നടക്കുന്നതെന്നും റഷ്യ, ഓസ്ട്രേലിയ, ചൈന എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും തങ്ങള്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളൊന്നും ഇതിനോട് പ്രതികരിച്ചില്ല.

കിഴക്കന്‍ ഉക്രെയ്‌നിലെ സ്വര്‍ണ ഖനി

ഓണ്‍ലൈന്‍ ലേലങ്ങളിലൂടെയും മോസ്‌കോ അധിനിവേശ പ്രദേശങ്ങളിലെ സ്വാഭാവിക വിഭവങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം വര്‍ധിപ്പിക്കുകയാണ്. ഖനികള്‍ മുതല്‍ ക്വാറികള്‍ വരെയും കൃഷിയിടങ്ങളും ലേലത്തിന് വച്ചിട്ടുണ്ട്. ലുഹാന്‍സ്‌ക് മേഖലയിലെ നാല് ഖനികളില്‍ നിന്ന് മണല്‍ക്കല്ലും ഗ്രാനൈറ്റും മറ്റും ഖനനം ചെയ്യാനുള്ള അവകാശം വിറ്റുപോയിട്ടുണ്ട്.

ലുഹാന്‍സ്‌കിലെ ബോബ്രിക്‌സിവ്‌സ്‌കെ (Bobrykivske) സ്വര്‍ണ്ണ ഖനി വികസിപ്പിക്കാനുള്ള അവകാശമാണ് ഇതുവരെയുള്ള ഏറ്റവും വലിയ വില്‍പ്പനകളിലൊന്ന്. ഇത് പോളിയങ്ക എന്ന റഷ്യന്‍ ഖനന കമ്പനിയുടെ നിയന്ത്രണത്തിലുള്ള അല്‍ചെവ്‌സ്‌ക്‌പ്രോംഗ്രൂപ്പ് (Alchevskpromgroup) 9.7 ദശലക്ഷം ഡോളറിന് സ്വന്തമാക്കി.

ഈ ഖനിയില്‍ ഏകദേശം 1.64 ടണ്‍ സ്വര്‍ണ്ണ ശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, ഇതിന് നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 260 ദശലക്ഷം ഡോളര്‍ മൂല്യമുണ്ടാകും. ഓസ്ട്രേലിയന്‍ ഖനന കമ്പനിയായ കോറാബ് റിസോഴ്‌സസ് (Korab Resources) ആയിരുന്നു നേരത്തെ ഈ സൈറ്റ് വികസിപ്പിച്ചിരുന്നത്. എന്നാല്‍ 2014-ല്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ പ്രദേശം പിടിച്ചെടുത്തതോടെ അവര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു.

സെപ്റ്റംബറില്‍ എടുത്ത ഉപഗ്രഹ ചിത്രങ്ങളില്‍ ഈ സ്ഥലത്തിന് ചുറ്റും ടയര്‍ അടയാളങ്ങള്‍ കാണാം. ഇവിടെ ഇതിനകം ജോലി ആരംഭിച്ചതായി കോറാബ് റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആന്ദ്രെ കര്‍പ്പിന്‍സ്‌കി പറഞ്ഞു.

 

#RussiaUkraineWar, #Novorossiya, #RussiaRailwayProject, #Putin, #UkraineResistance, #GlobalPolitics, #WarNews, #RussiaVsUkraine, #RailwaySabotage, #MalayalamNews, #InternationalPolitics, #IndianCoalImport, #Geopolitics, #WarInfrastructure, #Mariupol, #DonbasConflict, #RussiaEconomy, #RussiaConstruction, #AzovRing, #BreakingNews, #DailyhuntMalayalam, #WorldNewsUpdate #RussiaUkraineWar2026, #RussianOccupiedUkraine, #NovorossiyaRailways, #VladimirPutin, #RussianInfrastructure, #UkraineFrontline, #RussiaSupplyChain, #WarLogistics, #SatelliteAnalysis, #BlackSeaTrade, #RussianMining, #GoldMiningUkraine, #GeopoliticalShift, #MilitaryStrategy, #RussiaExpansion, #TransportCorridor, #AzovSeaPort, #RussiaSanctions, #InternationalTrade, #RussiaIndiaCoal, #UkraineConflictUpdate, #ModernWarfare, #RussiaNewRegions

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: