അന്ന് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാർ…സന്ദീപ്, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതിഭാഗം!! മാനസികാരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച് പ്രതി സൈക്യാട്രി ഡോക്ടർമാരെ പോലും കബളിപ്പിച്ചു- പ്രോസിക്യൂഷൻ, കോടതിയിൽ പൊട്ടിക്കരഞ്ഞ് ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ, ശിക്ഷ ശനിയാഴ്ച

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും അധ്യാപകനായി പ്രതി സന്ദീപ് കോടതിയിൽ. അന്നു താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. അതേസമയം കേസിൽ വാദം പൂർത്തിയായതോടെ ശിക്ഷ ശനിയാഴ്ച വിധിക്കും.
കോടതിൽ സന്ദീപ് നടത്തുന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. ഡോ. വന്ദനദാസ് വധക്കേസിൽ കേസിൽ നീതി തേടിയുള്ള പോരാട്ടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.
അതേസമയം സന്ദീപ് ആശുപത്രിയിലെത്തിയത് ഡോക്ടറെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ട് എന്ന് കേസിന്റെ വാദപ്രതിവാദങ്ങൾക്കിടയിൽ പ്രതിഭാഗം ആരോപിച്ചിരുന്നു. സ്കീസോഫീനിയയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. പക്ഷെ ഈ വാദങ്ങളെല്ലാം പ്രോസിക്യൂഷൻ പൊളിച്ചു. ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിച്ചു പഠിച്ച ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകിയാണ് പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
‘പ്രതിയെ അറസ്റ്റുചെയ്ത ഉടൻ പോലീസ് അടുത്ത കാര്യങ്ങളിലേക്ക് ചടുലമായി നീങ്ങി. പ്രതി തനിക്ക് മാനസികപ്രശ്നമുണ്ട് എന്ന തരത്തിലൊരു വാദം ഉന്നയിക്കാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി കണ്ട് തിരുവനന്തപുരത്തെ മാനസികാരോഗ്യവിദഗ്ധനായ ഡോ. അരുൺ പ്രതിയുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും പോലീസിന് മൊഴിനൽകുകയും ചെയ്തിരുന്നു. പ്രതിക്ക് യാതൊരുതരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ല എന്നാണ് അതിൽ പറയുന്നത്’.
എന്നാൽ കുറ്റം നടന്ന് ഒമ്പതാം ദിവസം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുമായി വീണ്ടും സംസാരിച്ചു. അതിന്റെ ഭാഗമായ റിപ്പോർട്ടിലും പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. വിശദമായ പരിശോധനയുടെ ഭാഗമായി ജൂൺ മൂന്നിന് വീണ്ടും ഒരു മെഡിക്കൽ ടീം കൂടി പ്രതി സന്ദീപുമായി സംസാരിച്ചു. പക്ഷേ, ഇത്തവണ, പുസ്തകങ്ങളിൽനിന്നും മാനസികാരോഗ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിച്ച്, എങ്ങനെ ഡോക്ടർമാരെ വഴിതിരിച്ചുവിടാം എന്ന് പ്രതി പഠിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പ്രതിക്ക് മാനസികപ്രശ്നം ഉണ്ടെന്നാണ് പറയുന്നത്.’ അഭിഭാഷകൻ പറയുന്നു.






