Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഹിസ്ബുള്ള തൊടുത്തത് 200 മിസൈലുകള്‍; ഇനി നോക്കി നില്‍ക്കില്ല; ലെബനനില്‍ കരയുദ്ധത്തിന് ഇസ്രയേല്‍; മൂന്നു യൂണിറ്റ് അതിര്‍ത്തിയില്‍; ഗാസ മോഡല്‍ നീക്കമെന്ന് സൂചന; വിമാനത്താവളങ്ങള്‍ തകര്‍ക്കരുതെന്ന് ട്രംപിന്റെ നിര്‍ദേശം

ടെല്‍അവീവ്: ലിറ്റാനി നദിക്ക് തെക്കുള്ള പ്രദേശം മുഴുവന്‍ പിടിച്ചെടുക്കാനും ഹിസ്ബുള്ളയുടെ സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാനും ലക്ഷ്യമിട്ട് ലെബനനില്‍ കരയുദ്ധത്തിന് ഇസ്രായേല്‍ പദ്ധതിയിടുന്നതായി ഇസ്രായേലി, യുഎസ് ഉദ്യോഗസ്ഥര്‍. ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2006-ന് ശേഷം വടക്കന്‍ അയല്‍രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ഇസ്രായേലി അധിനിവേശമായി ഇത് മാറിയേക്കാമെന്നും ഇറാനുമായുള്ള യുദ്ധത്തിലേക്കു ലെബനനെയും വലിച്ചിഴയ്ക്കുമെന്നും മുന്നറിയിപ്പ്.

ഞങ്ങള്‍ ഗാസയില്‍ ചെയ്തത് തന്നെ ഇവിടെയും ചെയ്യാന്‍ പോകുന്നു എന്നാണു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ആയുധങ്ങള്‍ സൂക്ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും ഹിസ്ബുള്ള ഉപയോഗിക്കുന്നു എന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

വന്‍ തോതിലുള്ള ഒരു സൈനിക നീക്കം തെക്കന്‍ ലെബനനില്‍ ദീര്‍ഘകാല ഇസ്രായേലി അധിനിവേശത്തിന് കാരണമായേക്കാം. ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനു പിന്നാലെ ആരംഭിച്ച യുദ്ധം തങ്ങളുടെ രാജ്യത്തെ തകര്‍ക്കുമെന്ന് ലെബനന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നു. ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള ഇസ്രായേലിന്റെ വലിയ നീക്കത്തെ ട്രംപ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ലെബനന്‍ എന്ന രാജ്യത്തിന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തണമെന്നും യുദ്ധാനന്തര കരാറിനായി ഇസ്രായേലും ലെബനനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ വേണമെന്നും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ലെബനനിലെ സംഘര്‍ഷം നിയന്ത്രിക്കാനാണ് ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറയുന്നു. ബുധനാഴ്ച ഇറാനുമായി ചേര്‍ന്ന് ഹിസ്ബുള്ള 200-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടതോടെ ആ കണക്കുകൂട്ടലുകള്‍ മാറി. ‘ഈ ആക്രമണത്തിന് മുമ്പ് ഞങ്ങള്‍ ലെബനനില്‍ വെടിനിര്‍ത്തലിന് തയ്യാറായിരുന്നു, എന്നാല്‍ അതിനുശേഷം വലിയൊരു സൈനിക നീക്കത്തില്‍ നിന്ന് പിന്നോട്ടില്ല,’ മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലെ സ്ഥിതി

ഇറാന്‍ യുദ്ധം തുടങ്ങിയത് മുതല്‍ ലെബനന്‍ അതിര്‍ത്തിയില്‍ ഐഡിഎഫിന്റെ മൂന്ന് ഡിവിഷനുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച, കരയുദ്ധം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും റിസര്‍വ് സൈനികരെ സജ്ജരാക്കുമെന്നും ഐഡിഎഫ് പ്രഖ്യാപിച്ചു. പ്രദേശം പിടിച്ചെടുക്കുക, ഹിസ്ബുള്ളയുടെ സൈന്യത്തെ അതിര്‍ത്തിയില്‍ നിന്ന് വടക്കോട്ട് തുരത്തുക, ഗ്രാമങ്ങളിലെ സൈനിക നിലയങ്ങളും ആയുധപ്പുരകളും തകര്‍ക്കുക എന്നിവയാണ് ലക്ഷ്യം.

ലെബനന്‍ സര്‍ക്കാരിന്റെ നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അതിനാല്‍ ‘പ്രതിരോധമല്ലാതെ മറ്റ് പരിഹാരങ്ങളില്ലെന്നും’ ഹിസ്ബുള്ള നേതാവ് നയിം ഖാസിം പറഞ്ഞു. ‘ഇതൊരു ഭീഷണിയല്ല, മറിച്ച് നിങ്ങള്‍ വീഴാന്‍ പോകുന്ന കെണികളിലൊന്നാണെ’ന്നും ഖാസിം പറഞ്ഞു.

തെക്കന്‍ ലെബനനിലും ലിറ്റാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളിലും ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഐഡിഎഫ് ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ ഏകദേശം 800,000 ലെബനന്‍ പൗരന്മാര്‍ പലായനം ചെയ്തു. കുറഞ്ഞത് 773 പേര്‍ കൊല്ലപ്പെട്ടു, ഇതില്‍ പലരും സാധാരണക്കാരാണ്.

സെനിക നീക്കത്തിനിടെ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളമോ ലെബനനിലെ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ ബോംബ് വെച്ച് തകര്‍ക്കരുതെന്ന് ട്രംപ് ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളം ഒഴിവാക്കാമെന്ന് ഇസ്രായേല്‍ സമ്മതിച്ചെങ്കിലും മറ്റ് സംവിധാനങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല. വെള്ളിയാഴ്ച, ഹിസ്ബുള്ള ആയുധങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് തെക്കന്‍ ലെബനനിലെ ഒരു പാലം ഐഡിഎഫ് തകര്‍ത്തു.

യുദ്ധകാലത്ത് ലെബനന്‍ ഫയല്‍ കൈകാര്യം ചെയ്യാന്‍ മുന്‍ മന്ത്രി റോണ്‍ ഡെര്‍മറെ നെതന്യാഹു ചുമതലപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ഭാഗത്ത് ട്രംപിന്റെ ഉപദേശകനും ടിഫാനി ട്രംപിന്റെ അമ്മായിയപ്പനുമായ മസാദ് ബൗലോസാണ് ഇത് നിയന്ത്രിക്കുന്നത്. ഇസ്രായേലും ലെബനനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം സൗകര്യമൊരുക്കുന്നുണ്ട്. മുന്‍വിധികളില്ലാതെ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ലെബനന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 1948 മുതല്‍ ഇസ്രായേലും ലെബനനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധാവസ്ഥ ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ഒരു വലിയ കരാറിനായി ഈ ചര്‍ച്ചകള്‍ ഉപയോഗിക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്.

#IsraelLebanonWar, #MiddleEastCrisis, #Hezbollah, #IDF, #LitaniRiver, #Beirut, #Netanyahu, #IranConflict, #WarUpdate, #GroundInvasion, #DonaldTrump, #InternationalRelations, #BreakingNews, #GlobalSecurity#MalayalamNews, #KeralaNews, #GulfNews, #PravasiNews, #MalayalamLive, #InternationalNewsMalayalam, #WarNewsMalayalam, #DailyhuntMalayalam, #FlashNews, #Vartha, #LebanonUpdateMalayalam #TrumpAdministration, #RonDermer, #MassadBoulos, #CeasefireTalks, #Diplomacy, #PeaceProcess, #LebanonSovereignty, #MiddleEastPolitics #TrendingNews, #WorldAffairs, #NewsAlert, #WarCoverage, #Impact, #GlobalCrisis, #MustRead, #CurrentEvents

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: