
വാഷിംഗ്ടൺ: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം ഉടൻ അവസാനിക്കും. ഇത് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങൾക്കുള്ള സമ്മാനമാണ്. ഒരു പാട് കയ്യടി കിട്ടാൻ പോകുന്ന നീക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇറാനിലെ യുദ്ധം പെട്ടെന്ന് തീരുമെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി. ഇതേതുടർന്ന് കൂപ്പുകുത്തി ക്രൂഡ് ഓയിൽ വില.
ഇന്നലെ ബാരലിന് 120 ഡോളറിന് തൊട്ടടുത്തെത്തിയ ക്രൂഡ് ഓയില്‍ നിലവിൽ 90 ഡോളറിന് താഴെയാണ്.ബ്രെന്റ് ക്രൂഡ് 89 ഡോളറിലും ഡബ്ല്യൂടിഐ 86 ഡോളറിലുമെത്തി. എന്നാൽ യുഎഇയുടെ മർബൻ ക്രൂഡ് 110 ഡോളറിൽ തന്നെയാണ്. പാചക വാതക വിലയും ഇടിഞ്ഞിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ന് രാജ്യാന്തര തലത്തിൽ വിപണികൾ തിരിച്ചു വരുമെന്നാണ് കരുതുന്നത്. ഏഷ്യൻ ഓഹരി വിപണികൾ രാവിലെ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക 3.5 ശതമാനവും ഉയർന്നു. ഷാൻഹായ് സൂചിക അരശതമാനവും ഹോങ്കോങ് സൂചിക 1.5 ശതമാനവും കൊറിയയിലെ കോസ്പി സൂചിക 6.5 ശതമാനവും നേട്ടത്തിലാണ്.ഇന്നലത്തെ എണ്ണപ്രതിസന്ധിയിൽ ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞിരുന്നു.എന്നാൽ യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്. മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 1,352.74 പോയിന്റ് നഷ്ടത്തിൽ 77,566.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു വേള 2,494.35 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 422.40 പോയിന്റ് ഇടിഞ്ഞ് 24,028.05ൽ ക്ലോസ് ചെയ്തു.
ഓയിൽ മാർക്കറ്റിങ് കമ്പനികളുടെയും ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന കമ്പനികളുടെയും ഓട്ടമൊബീൽ കമ്പനികളുടെയും ഓഹരികളിൽ വൻ ഇടിവുണ്ടായി. അതേസമയം ഐടി ഓഹരികൾ ഇന്നലെ നേട്ടത്തിലായിരുന്നു. വിദേശ നിക്ഷേപകർ ഇന്നലെ മാത്രം 6,345 കോടി രൂപയുടെ അറ്റവിൽപ്പന നടത്തി.
ജപ്പാനിലെ ഓഹരി വിപണി സൂചികയായ നിക്കെയ് ഇന്നലെ മാത്രം 5.2% ഇടിഞ്ഞു. എണ്ണ ഇറക്കുമതി വൻതോതിലുള്ള ചൈനയുടെ ഓഹരി സൂചികയും ഒരു ശതമാനത്തിനു മുകളിൽ ഇടിവു രേഖപ്പെടുത്തി. 2 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് യൂറോപ്യൻ ഓഹരി സൂചികകൾ.
യുഎസ് വിപണികളും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഇറാൻ യുദ്ധം പെട്ടെന്ന് തീർന്നേക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ കാര്യങ്ങൾ മാറി. ഫൈനൽ റൗണ്ടിൽ ഓഹരികൾ കയറിയതോടെ നേട്ടത്തിലാണ് വിപണിയുടെ ക്ലോസിങ്.
ഡോ സൂചിക 0.50 ശതമാനവും എസ് ആൻഡ് പി 0.83 ശതമാനവും നാസ്ഡാക്ക് 1.38 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ്പ് നിർമാണ കമ്പനികളായ എൻവിഡിയ 2.68 ശതമാനവും എഎംഡി 5.32 ശതമാനവും കുതിച്ചു. ഇന്റൽ 4.97 ശതമാനവും സാൻഡിസ്ക്ക് 11.64 ശതതമാനവും നേട്ടത്തിലായി.
അതേസമയം, സ്വർണവും വെള്ളിയും മുന്നേറ്റത്തിലാണ്. ഇന്നലെ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരി വിപണികൾ ഇന്ന് മുന്നേറാനുള്ള ഒരുക്കത്തിലാണ്. ഗിഫ്റ്റ് നിഫ്റ്റി പോസിറ്റിവാണ്. ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് പ്രതീക്ഷ.
യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും നിക്ഷേപകർ ജാഗ്രതയിലാണ്. യുഎസ് ഫ്യൂച്ചർ വ്യാപാരം ചുവപ്പിലാണ്.
T






