ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ട വഴിയരികിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ നിശ്ചയിച്ചിരുന്ന വഴിയിൽ വൻ സുരക്ഷാവീഴ്ച. പാതയുടെ സമീപത്തുനിന്ന് സ്‌ഫോടകവസ്തുവായ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് ഇവ കണ്ടെടുത്തത്.
ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് മോദി ബെംഗളൂരുവിലെത്തുന്നത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നുമാണ് വിവരം. കോരമംഗലയ്ക്കു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എച്ച്എഎല്ലിന്റെയും ആർട്ട് ഓഫ് ലിവിങ് സെന്ററിന്റെയും പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ സന്ദേശത്തിന് പിന്നാലെ പോലീസ് രണ്ടിടത്തും പരിശോധന നടത്തിയിരുന്നു. എച്ച്എഎലിന്റെ പരിസരത്തുനിന്ന് സംശയകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ആർട്ട് ഓഫ് ലിവിങ് സെന്ററിന് സമീപത്ത് നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയ്ക്കരികിലെ കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.






