സിഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നംഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ അസഭ്യവർഷം… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സിഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലായിരുന്നു അതിക്രമമുണ്ടായത്. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. ഇയാളെ മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് കടയിലെത്തിയ പ്രതികൾ സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം. ഇതോടെ കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളി. പൂരത്തെറി വിളിച്ചുകൊണ്ടായിരുന്നു യുവാക്കളുടെ ആക്രമണം. ഇത് ഏറെ നേരം നീണ്ടു നിന്നെങ്കിലും ചുറ്റും കൂടിയവരാരും തടയാൻ ശ്രമിച്ചുമില്ല.
പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, തങ്ങൾ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും അക്രമികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവിൽ മർദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം സ്ഥലം വിട്ടത്. ഇതിനിടെ ഭീഷണിയും മുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.






