
ന്യൂഡൽഹി: ഇറാനെതിരെ ശക്തമായ നീക്കങ്ങളാണ് യുഎസും ഇസ്രയേലും നടത്തിവരുന്നത്. മാസങ്ങൾനീണ്ട ആസൂത്രണങ്ങൾക്കും രഹസ്യാന്വേഷണ നീക്കങ്ങൾക്കും ശേഷമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയടക്കമുള്ള ഉന്നതരെ വധിച്ച സൈനിക ഓപ്പറേഷൻ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടിയെന്നത് ഏറെ ചർച്ചാവിഷയമായിട്ടുമുണ്ട്. അതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. മോദി ഇസ്രയേൽ വിട്ടതിന് ശേഷമാണ് ഇറാനെതിരായ നീക്കത്തിനുള്ള അവസരം തങ്ങൾക്ക് ലഭിച്ചതെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ.
‘പ്രധാനമന്ത്രി മോദി പോയതിനുശേഷം മാത്രം ലഭിച്ച ഒരു അവസരമായിരുന്നു അത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ പ്രധാനമായും പ്രാദേശിക വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും കാര്യം പങ്കുവെക്കാൻ ഞങ്ങൾക്ക് കഴിയില്ല’ ഇസ്രയേൽ സ്ഥാനപതി പറഞ്ഞു.
പ്രധാനമന്ത്രി മോദി അവിടെ എത്തിയപ്പോൾ ഓപ്പറേഷൻ എപ്പോൾ നടക്കുമെന്ന കാര്യം ഇസ്രായേലിന് അറിയില്ലായിരുന്നുവെന്നും അസർ പറഞ്ഞു. ‘അദ്ദേഹം പോയി ഏകദേശം രണ്ട് ദിവസമെടുത്തു, ശനിയാഴ്ച രാവിലെ മാത്രമാണ് ഞങ്ങൾ ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം നേടിയത്’ അസർ വിശദീകരിച്ചു. അടിസ്ഥാനപരമായി, അപ്പപ്പോൾ ലഭിച്ച ഇന്റലിജൻസ് വിവരങ്ങളുടെ ഫലമായി ഞങ്ങൾ ഉപയോഗപ്പെടുത്തിയ ഒരു അവസരമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും 17 കരാറുകളിൽ ഒപ്പുവെച്ചിരുന്നു. സന്ദർശനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചു.
‘ഇസ്രായേലിനെതിരെ ഇറാൻ വർഷങ്ങളായി ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ ഇറാനിയൻ ഭരണകൂടത്തെയും അവരുടെ സൈനിക സംവിധാനങ്ങളെയും മനസ്സിലാക്കേണ്ടതുണ്ട്. അവർ അടുത്തതായി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയാനും, അതോടൊപ്പം തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികൾ ആരാണെന്നും, അവരുടെ കൃത്യമായ സ്ഥാനമെവിടെയാണെന്നും, ഇസ്രായേലിന് ഭീഷണിയാകുന്ന എല്ലാ കഴിവുകളെക്കുറിച്ചും അറിയാനും ആവശ്യമായ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിരുന്നു’ ആക്രമണത്തിന്റെ ആസൂത്രണം സംബന്ധിച്ച് ഇസ്രയേൽ സ്ഥാനപതി പറഞ്ഞു.
ഇസ്രായേലിനു നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും എണ്ണത്തെക്കുറിച്ചും അവ എങ്ങനെ ഫലപ്രദമായി തടഞ്ഞുവെന്നും ചോദിച്ചപ്പോൾ, സുരക്ഷാ കാരണങ്ങളാൽ കൃത്യമായ എണ്ണം പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, മിസൈൽ റോക്കറ്റ് ഭീഷണികളെ ഫലപ്രദമായി നേരിടാൻ ആധുനിക ലേസർ പ്രതിരോധ സംവിധാനം ഇസ്രയേലിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭാഗ്യവശാൽ, അവയിൽ ഭൂരിഭാഗവും തടയപ്പെടുന്നു. നിർഭാഗ്യവശാൽ, ചിലത് തുളച്ചുകയറാൻ കഴിഞ്ഞു, ഇന്നലെ നമ്മൾ കണ്ടതുപോലെ, ഒരു ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിക്കുകയും ഒൻപത് പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത സംഭവം. എന്നാൽ ജൂണിൽ നമ്മൾ ചെയ്തതിനേക്കാൾ ബാലിസ്റ്റിക് മിസൈൽ ഭീഷണിയെ ഗണ്യമായി കുറയ്ക്കാൻ ഞങ്ങൾക്ക് കഴിയും’ അദ്ദേഹം പറഞ്ഞു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇസ്രായേലിന് സൈന്യം കെട്ടിപ്പടുക്കുകയും സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യേണ്ടിവന്നു. അങ്ങനെ, അവരുടെ ഭീഷണി കാരണം വർഷങ്ങളായി ഞങ്ങൾ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കേണ്ടതായി വന്നു.ഇറാനിൽ നിന്ന് മാത്രമല്ല, ഇറാന്റെ പ്രോക്‌സികൾ താമസിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നും ഇസ്രായേലിന് നേരെ തൊടുത്തുവിടുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, റോക്കറ്റുകൾ എന്നിവയുടെ ആക്രമണം തടയാൻ ഞങ്ങൾക്ക് വ്യത്യസ്ത സംവിധാനങ്ങൾ വികസിപ്പിക്കേണ്ടി വന്നു. യുഎസിന്റെ സഹകരണത്തോടെ ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങളും മിഡിൽ ഈസ്റ്റിലെ വ്യോമ നിരീക്ഷണവും ഏകോപിപ്പിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു’ അസർ പറഞ്ഞു.
വളരെക്കാലമായി ഇറാനെ ഒതുക്കാൻ അമേരിക്കയുമായി ചേർന്ന് ഒരു ശരിയായ അവസരത്തിന് തങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ഇസ്രയേൽ സ്ഥാനപതി കൂട്ടിച്ചേർത്തു.






