Breaking NewsLead NewsSports

ആദ്യം ബാറ്റ് ചെയ്യുമ്പോൾ മുഴുവൻ ഓവറും താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരം, ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്!! സൂര്യയും തിലകും റൺസ് കണ്ടെത്താൻ അധിക സമയം എടുക്കുന്നതോടെ  പാണ്ഡ്യ,  ദുബെ, റിങ്കു എന്നിവരുടെ പ്രഹരശേഷി ഉപയോഗിക്കാൻ ടീമിനാവുന്നില്ല- സഞ്ജയ് മഞ്ജരേക്കർ

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകാനിരിക്കെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻറെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും ബാറ്റിംഗിൽ അമിതമായി കാണിക്കുന്ന പ്രതിരോധാത്മക സമീപനം ടീമിന് തിരിച്ചടിയാകുമെന്ന് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി.

അമേരിക്കക്കെതിരായ മത്സരത്തിൽ ടീം പ്രതിസന്ധിയിലായപ്പോൾ സൂര്യകുമാർ കാണിച്ച സംയമനം പ്രശംസനീയമാണ്. എന്നാൽ പിന്നീട് പാക്കിസ്ഥാനെതിരായ മത്സരത്തിലും സമാനമായ രീതിയിൽ ‘ഷട്ടർ വലിച്ചടയ്ക്കുന്ന’ ബാറ്റിംഗ് ശൈലിയാണ് താരം പിന്തുടരുന്നത്. ഇത് ടി20 ഫോർമാറ്റിൽ ഒട്ടും ഗുണകരമല്ലെന്ന് മഞ്ജരേക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Signature-ad

മഞ്ജരേക്കറിന്റെ വാക്കുകൾ ഇങ്ങനെ- സൂര്യകുമാർ യാദവിൻറെ ബാറ്റിംഗിൽ ഞാൻ കാണുന്ന ഒരു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല. അമേരിക്കക്കെതിരെ 77-ന് 6 എന്ന നിലയിൽ തകർന്നപ്പോൾ സൂര്യ കളിച്ച രീതി മികച്ചതായിരുന്നു. എന്നാൽ പിന്നീട് ആ ശൈലി അദ്ദേഹം അമിതമായി പിന്തുടരുന്നു. പ്രത്യേകിച്ച് ആദ്യം ബാറ്റ് ചെയ്യുമ്പോൾ താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരമാണ്. ഇന്ത്യൻ ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്.

സൂര്യയും തിലകും റൺസ് കണ്ടെത്താൻ അധിക സമയം എടുക്കുന്നതോടെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരുടെ പ്രഹരശേഷി ഉപയോഗിക്കാൻ ടീമിന് സാധിക്കുന്നില്ല. എട്ടാം നമ്പറിൽ അക്ഷർ പട്ടേലോ വാഷിംഗ്ടൺ സുന്ദറോ ഉള്ളപ്പോൾ ടോപ്പ് ഓർഡർ താരങ്ങൾ ഓരോ പന്തിലും മാക്സിമം റൺസ് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. വിക്കറ്റുകൾ കൈവശമുണ്ടായിട്ടും അമിത ജാഗ്രത കാരണം 180 റൺസിൽ ഒതുങ്ങുന്നത് കരുത്തരായ ടീമുകൾക്കെതിരെ പരാജയത്തിന് കാരണമാകുമെന്നും മഞ്ജരേക്കർ പറഞ്ഞു.

2026-ൽ മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ്, ഇഷാൻ കിഷന് ശേഷം ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. എന്നാൽ ഇന്നിംഗ്സിൻറെ തുടക്കത്തിൽ സിംഗിളുകൾ മാത്രം എടുത്ത് പന്തുകൾ പാഴാക്കുന്നത് ദക്ഷിണാഫ്രിക്കയെപ്പോലെയുള്ള വലിയ ടീമുകൾക്കെതിരെ വെല്ലുവിളിയാകുമെന്ന് മഞ്ജരേക്കർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: