വീട്ടിലേക്കു വിളിക്കാൻ ഫോൺ ഒന്നു തരുമോ സാറെയെന്ന് വധശ്രമക്കേസ് പ്രതിയായ ഗുണ്ടാ നേതാവിന്റെ കൂട്ടാളി, ഫോൺ കൊടുത്തു സഹായിച്ച സിപിഓയ്ക്കെതിരെ അന്വേഷണം, പ്രതികൾ പിടിയിലായത് കരിക്കു വിൽപനക്കാരിയേയും മറ്റൊരാളെയും മർദിച്ച കേസിൽ

തിരുവനന്തപുരം: വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിക്ക് പോലീസ് സ്റ്റേഷനിൽവെച്ച് മൊബൈൽഫോൺ നൽകിയ പോലീസുകാരനെതിരേ അന്വേഷണത്തിന് ഉത്തരവ്. വീട്ടിലേക്കു വിളിക്കാൻ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിന്റെ കൂട്ടാളി രാജീവിന് മൊബൈൽഫോൺ നൽകിയതിൽ പേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ഷാഫിക്കെതിരേയാണ് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് അന്വേഷണത്തിന് ഉത്തരവിട്ടത്.
കരിക്ക് വിൽപ്പനക്കാരിയെയും മറ്റൊരാളിനെയും മർദിച്ച കേസിൽ കഴിഞ്ഞദിവസമാണ് പുത്തൻപാലം രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തൊട്ടടുത്ത ദിവസമാണ് ഇയാളുടെ കൂട്ടാളി രാജീവിനെ പിടികൂടിയത്.
ഇതിനിടെ വീട്ടിലേക്കു വിളിക്കാൻ തന്റെ ഫോൺ നൽകുമോയെന്ന് രാജീവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാഫിയോട് പ്രതി അഭ്യർഥിച്ചു. ഷാഫി ഇയാൾക്ക് ഫോൺ നൽകി. ഗുണ്ടാനേതാവിനെ പിടികൂടിയതറിഞ്ഞ് ഡിസിപി ദീപക് ധൻകർ പരിശോധനയ്ക്കായി സ്റ്റേഷനിൽ എത്തി പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അത് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഡിസിപി തന്നെയാണ് സംഭവം അന്വേഷിക്കുന്നത്.






