ടാക്സി കാറിന്റെ പിൻ സീറ്റിൽ കിടന്നുറങ്ങുന്ന നാലുവയസുകാൻ മകനെ എടുക്കാൻ മറന്ന് മാതാപിതാക്കൾ!! ലക്ഷ്യസ്ഥലം എത്തിയതോടെ കാശുകൊടുത്ത് ടാക്സി പറഞ്ഞുവിട്ടു, പിന്നാലെ ടാക്സി കണ്ടെത്താനുള്ള ശ്രമം, ഒരു മണിക്കൂറിൽ കുട്ടിയെ കണ്ടെത്തി കൈമാറി പോലീസ്, കുട്ടി സീറ്റിൽ കിടന്നുറങ്ങുന്നത് ഡ്രൈവർ അറിഞ്ഞത് പോലീസ് വിളിക്കുമ്പോൾ

ബെംഗളൂരു: സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന നാലുവയസുകാരനായ മകനെ കാറിൽ മറന്നുവെച്ച് ദമ്പതിമാർ. മിനിറ്റുകൾക്കുള്ളിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഒരുമണിക്കൂറിനു ശേഷം കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു. ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം.
യാത്രകഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാർ ടാക്‌സിയിൽനിന്നിറങ്ങുമ്പോൾ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാൽ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറിൽ നിന്ന് ഇറങ്ങിയില്ല. ദമ്പതിമാർ ഇറങ്ങിയ ഉടൻ ഡ്രൈവർ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചത്. ഉടൻതന്നെ Namma 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പോലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളിൽ പോലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി കാറിൽത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. പോലീസ് വിളിക്കുമ്പോഴാണ് കുട്ടി കാറിൽ ഉണ്ടെന്ന കാര്യം ഡ്രൈവറും അറിയുന്നത്. പിന്നാലെ വണ്ടിയുമായി ഉടൻതന്നെ മാതാപിതാക്കളുടെ അപ്പാർട്ട്‌മെന്റിലെത്തണമെന്ന നിർദേശവും നൽകി. ബെംഗളൂരു പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിൽ ഒരു മണിക്കൂറിനകംതന്നെ കുഞ്ഞിനെ മാതാപിതാക്കൾക്കടുത്തെത്തിച്ചു.






